ആലോകിനെ വിടാതെ കേന്ദ്ര സർക്കാർ; അന്വേഷണ നീക്കവുമായി സിവിസി

ന്യൂഡൽഹി∙ സിബിഐ ഡയറക്ടർ പദവിയിൽനിന്നു പുറത്താക്കപ്പെട്ടതിനു പിന്നാലെ സർവീസ് തന്നെ അവസാനിപ്പിച്ചെങ്കിലും ആലോക് വർമയെ വിടാതെ കേന്ദ്ര സർക്കാർ. വർമയ്ക്കെതിരായ ആരോപണങ്ങളിൽ വിശദമായ അന്വേഷണത്തിന് കേന്ദ്ര വിജിലൻസ് കമ്മിഷൻ (സിവിസി) നീക്കം തുടങ്ങി. ഒരു ആരോപണത്തിലെങ്കിലും കേസെടുത്ത് അന്വേഷണത്തിനും ശുപാർശ ചെയ്യുമെന്നറിയുന്നു. ഇതിനു മുന്നോടിയായി അദ്ദേഹം കൈകാര്യം ചെയ്ത ചില കേസുകളുടെ ഫയലുകൾ സിവിസി ആവശ്യപ്പെട്ടു. 

നീരവ് മോദിക്കെതിരായ കേസന്വേഷണത്തിന്റെ ആഭ്യന്തര ഇമെയിലുകൾ ചോർത്തി, ബാങ്ക് വായ്പ തട്ടിപ്പു കേസിൽ പ്രതികളായ വിജയ് മല്യ, സി. ശിവശങ്കരൻ എന്നിവർക്കെതിരായ തിരച്ചിൽ നോട്ടിസിൽ കൃത്രിമം കാട്ടി മല്യയെ രാജ്യം വിടാൻ സഹായിച്ചു, ഉത്തർപ്രദേശിൽ എഎസ്പിയായിരുന്ന രാജേഷ് സാഹ്നിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ യുപി സർക്കാർ ആവശ്യപ്പെട്ടിട്ടും ഏറ്റെടുക്കാതെ ഉദ്യോഗസ്ഥരെ സംരക്ഷിച്ചു, ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയിലെ അഴിമതിയിൽ പ്രതികളായ ചിലരെ വിചാരണനടപടികളിൽ നിന്ന് ഒഴിവാക്കി, യുപിയിലെ രഞ്ജിത്ത് സിങ്, അഭിഷേക് സിങ് എന്നിവരുൾപ്പെട്ട ബാങ്ക് തട്ടിപ്പുകേസിൽ ഇടപെട്ടു എന്നീ പരാതികളിലാണു  രേഖകൾ ഹാജരാക്കാൻ സിവിസി ആവശ്യപ്പെട്ടിരിക്കുന്നത്.