റഫാൽ: തെളിവ് ഇല്ലാതാക്കാൻ ശ്രമമെന്ന് രാഹുൽ

ദുബായ്∙ റഫാൽ അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തു വരാതിരിക്കാനാണു സിബിഐ മേധാവിക്കെതിരെ സർക്കാർ നടപടിയെടുത്തതെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. 

ഭരണഘടനാ സ്ഥാപനങ്ങളിലെല്ലാം സർക്കാർ കൈകടത്തുകയാണ്. അഴിമതി ആരോപണങ്ങൾക്കു മറുപടി നൽകാതെ പ്രധാനമന്ത്രി വീട്ടിലിരിക്കുന്നു. ആരോപണങ്ങൾ ഉന്നയിച്ചു രാജ്യത്തിന്റെ പ്രതിഛായ തകർക്കുകയാണെന്നാണു പ്രധാനമന്ത്രി പറയുന്നത്.  അങ്ങനെ തകരുന്ന പ്രതിഛായ അല്ല ഇന്ത്യയുടേത്. അതു ശക്തമായ അടിത്തറയിലുള്ളതാണ്. താൻ ഉച്ചത്തിൽ പറയുന്നതു രാജ്യത്ത് നടക്കുന്ന അഴിമതിയെക്കുറിച്ചാണ്. തൊഴിലില്ലായ്മയെയും അഴിമതിയെയും കുറിച്ചു ചോദിക്കുമ്പോൾ ഭയന്നോടാൻ താൻ നരേന്ദ്രമോദിയല്ലെന്നും രാഹുൽ പറഞ്ഞു. 

ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. രണ്ടുദിവസത്തെ യുഎഇ സന്ദർശനത്തിനു ശേഷം അദ്ദേഹം ഇന്നലെ മടങ്ങി.  താമസിച്ച ഹോട്ടലിനു വെളിയിലും വിമാനത്താവളത്തിനു പുറത്തും നൂറു കണക്കിന് പ്രവർത്തകർ യാത്രയാക്കാൻ എത്തിയിരുന്നു.