കേന്ദ്രസർവീസിൽ നിയമനപ്പെരുമഴ; അർധസൈനിക വിഭാഗങ്ങളിലും റെയിൽവേയിലും ഓരോ ലക്ഷം

ന്യൂഡൽഹി∙ 10% സാമ്പത്തിക സംവരണം വഴി പതിനായിരങ്ങൾക്ക് തൊഴിൽ സാധ്യത തെളിയുന്നു. അർധസൈനിക വിഭാഗങ്ങളിലും റെയിൽവേയിലും. പ്രത്യക്ഷ, പരോക്ഷ നികുതി വകുപ്പുകളിലും ഒട്ടേറെ ഒഴിവുകളുണ്ട്. 

അർധസൈനിക വിഭാഗങ്ങൾക്ക് ഒരു ലക്ഷത്തിലേറെ ഭടന്മാരെയാണു വേണ്ടത്. റെയിൽവേയും ഒരു ലക്ഷത്തിലേറെ പേരെ നിയമിക്കാൻ തയാറെടുക്കുന്നു. പ്രത്യക്ഷ, പരോക്ഷ നികുതി വകു‌പ്പുക‌ളി‌ൽ എഴുപതിനായിരത്തോളം ഒഴിവുകളുണ്ട്. 

ഇതേസമയം, കഴിഞ്ഞ 4 വർഷത്തിനിടെ 75,000 സർക്കാർ ജോലിക‌ൾ ഇല്ലാതായെ‌‌ന്ന് ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നു. 

കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നിയമിക്കുന്നതും വിരമിച്ചവർക്കു വീണ്ടും കരാർ നൽകുന്നതുമാണു ജീവനക്കാരുടെ സംഖ്യ കുറയ്ക്കുന്നത്. 2017 ൽ റെയിൽവേയിൽ മാത്രം 23,000 പേരുടെ കുറവുണ്ടായി. ഇപ്പോൾ 13.08 ലക്ഷമാണു റെയിൽവേ ജീവനക്കാർ. 

കഴിഞ്ഞ വർഷത്തെ പൊതു ബജറ്റിൽ സർക്കാർ നൽകിയ സ്ഥിതിവിവരക്കണക്കിലാണ് 4 വർഷത്തിനിടെ സർക്കാർ ജോലികൾ ഗണ്യമായി കുറഞ്ഞെന്നു വെളിപ്പെടുന്നത്.

എങ്കിലും കരാർ തൊഴിലിനെ പൂർണമായി ആശ്രയിക്കാൻ പറ്റാത്ത മേഖലകളിലെ ഒഴിവുകൾ പ്ര‌തീക്ഷ നൽകുന്നു. കഴിഞ്ഞ വർഷം പ്രതിരോധം ഒഴികെയുള്ള കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി 33.52 ലക്ഷം ജീവനക്കാരുണ്ടായിരുന്നു. 2014 മാർച്ച് ഒന്നുമായി താരതമ്യപ്പെടുത്തിയാൽ 75,000 കുറവ്. 2018–19 ൽ ജീവനക്കാരുടെ സംഖ്യ 2.50 ലക്ഷം ഉയരുമെന്ന വാ‌ഗ്ദാനമാണു സർക്കാരിന്റേത്.