അമ്മയെയും ഭാര്യയെയും രണ്ടു മക്കളെയും കൊന്ന് അധ്യാപകൻ തൂങ്ങിമരിച്ചു

കോയമ്പത്തൂർ∙ അമ്മയ്ക്കും ഭാര്യയ്ക്കും 2 മക്കൾക്കും വിഷം നൽകിയ അധ്യാപകൻ വീട്ടിനകത്തു തൂങ്ങി മരിച്ചു. വിഷം ഉള്ളിൽ ചെന്ന നാലു പേരും മരിച്ചു. 

കരുമത്തംപട്ടിയിൽ താമസിക്കുന്ന തിരുപ്പൂർ കൂലിപ്പാളയം സർക്കാർ മിഡിൽ സ്കൂൾ അധ്യാപകൻ ആന്റണി ആരോഗ്യദാസ് (38), അമ്മ ഭുവനേശ്വരി (65), ഭാര്യ ശോഭന (30), മക്കൾ റിത്വിക് മൈക്കൽ (ഏഴ്), റിയ അഞ്ജലി (രണ്ട്) എന്നിവരാണു മരിച്ചത്. 

കഴിഞ്ഞ ദിവസം ആന്റണി ആരോഗ്യദാസിന്റെ വീട് തുറന്നു കാണാഞ്ഞതിനാൽ സംശയം തോന്നിയ അയൽക്കാർ കരുമത്തംപട്ടി പൊലീസിൽ വിവരം നൽകി. 

പൊലീസെത്തി പരിശോധിച്ചപ്പോൾ ആരോഗ്യദാസിന്റെ മൃതദേഹം വീടിന്റെ മേൽക്കൂരയിൽ തൂങ്ങി നിൽക്കുന്ന നിലയിലും മറ്റുള്ളവരുടേത് കിടക്കയിലും കണ്ടെത്തി. 

ആന്റണി ആരോഗ്യദാസ് എഴുതിയതെന്നു കരുതുന്ന കത്തും കണ്ടെടുത്തു.  12 വർഷമായി കടുത്ത പുറം വേദനയാൽ കഷ്ടപ്പെടുകയാണെന്നും അതിനാൽ കുടുംബാംഗങ്ങളെ ഇല്ലാതാക്കി താൻ തൂങ്ങി മരിക്കുകയാണെന്നു കത്തിൽ പറയുന്നതായി പൊലീസ് പറഞ്ഞു.