ബിഹാറിൽ തേജസ്വിയുടെ ഇടപെടലുകൾ; കോൺഗ്രസിന് അതൃപ്തി

പട്ന∙ യുപിയിൽ കോൺഗ്രസിനെ തഴഞ്ഞ എസ്പി, ബിഎസ്പി കക്ഷികളെ ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമാക്കാനുള്ള ആർജെഡി നേതാവ് തേജസ്വി യാദവിന്റെ തീരുമാനത്തിൽ കോൺഗ്രസിന് അതൃപ്തി. എസ്പി – ബിഎസ്പി നേതാക്കളെ തേജസ്വി യാദവ് സന്ദർശിച്ചു പിന്തുണ അറിയിച്ചതും കോൺഗ്രസ് സംശയത്തോടെയാണു വീക്ഷിക്കുന്നത്. ബിഹാറിലെ മഹാസഖ്യ വിപുലീകരണത്തിൽ കോൺഗ്രസുമായി കൂടിയാലോചിക്കാതെ തേജസ്വി യാദവ് നടത്തുന്ന നീക്കങ്ങൾ സഖ്യത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ 40 സീറ്റുകളിൽ ആർജെഡി 27 സീറ്റിലും കോൺഗ്രസ് 13 സീറ്റിലുമാണു മൽസരിച്ചത്. ഇത്തവണ പുതിയ കക്ഷികളും മഹാസഖ്യത്തിലുണ്ട്പു റമെ ഇടതുപക്ഷ കക്ഷികളായ സിപിഐയും സിപിഎമ്മുമായി സീറ്റു ധാരണയും ആർജെഡിയുടെ പദ്ധതിയിലുണ്ട്. സിപിഐയുടെ വിദ്യാർഥി നേതാവ് കനയ്യ കുമാറിനു ബേഹുസരായി മണ്ഡലം ഉറപ്പു നൽകിയിട്ടുണ്ട്. സിപിഎമ്മിനും ഒരു സീറ്റു നൽകിയേക്കും. ഇതിനു പുറമേയാണ് എസ്പി, ബിഎസ്പി കക്ഷികൾക്ക് ഓരോ സീറ്റുകൾ തേജസ്വി യാദവ് നൽകുന്നത്.

സഖ്യകക്ഷികൾ വർധിച്ചതിനാൽ കോൺഗ്രസിന് ഇത്തവണ ഏഴു സീറ്റു നൽകിയാൽ മതിയെന്നാണ് ആർജെഡിയുടെ നിലപാട്. ബിജെപി വിമതരായ ശത്രുഘ്നൻ സിൻഹ, കീർത്തി ആസാദ് എന്നിവർക്കു പാർട്ടി ടിക്കറ്റ് നൽകാൻ കോൺഗ്രസിനു താൽപര്യമുണ്ടെങ്കിലും  ഇവർക്കായി പട്ന സാഹിബ്, ദർഭംഗ മണ്ഡലങ്ങൾ വിട്ടു കൊടുക്കാമെന്ന് ആർജെഡി ഉറപ്പു നൽകിയിട്ടില്ല.