യുവാവിനെ കൊന്നു മൃതദേഹം ഫ്രിജിൽ ഒളിപ്പിച്ചു; ഭാര്യയും കാമുകനും അറസ്റ്റിൽ

റാഞ്ചി∙യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിജിൽ സൂക്ഷിച്ച  ഭാര്യയും കാമുകനും സഹായിയും അറസ്റ്റിൽ. ജംഷഡ്പുർ സ്വദേശി തപൻ ദാസിനെ(36) കൊന്ന കേസിൽ ഭാര്യ ശ്വേത, കാമുകൻ സുമിത് സിങ്, സഹായി സോനു ലാൽ എന്നിവരാണു പിടിയിലായത്.

പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ തപൻദാസിനെ കാണാനില്ലെന്നു  ഭാര്യ ശ്വേത തന്നെയാണു പൊലീസിൽ പരാതി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തുവന്നത്.

തപൻദാസ് 12 നു വൈകിട്ടു ഫ്ലാറ്റിലെത്തി വഴക്കുണ്ടാക്കിയതിനെതുടർന്നു ഭാര്യ കാമുകനെയും സഹായിയെയും  വിളിച്ചു വരുത്തുകയായിരുന്നു. മൂന്നുപേരും ചേർന്നു ദാസിനെ ശ്വാസം മുട്ടിച്ചു കൊന്നശേഷം മൃതദേഹം ഫ്രിജിൽ ഒളിപ്പിച്ചു. രണ്ടാം ദിവസം ഓട്ടോറിക്ഷയിൽ കയറ്റി  അര കിലോമീറ്റർ അകലെ വിജനസ്ഥലത്തു മറവു ചെയ്യുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെയും ഫോൺ വിളികളുടെയും  അടിസ്ഥാനത്തിൽ  ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിച്ചു.

3 മാസം മുൻപ് ഫെയ്സ്ബുക്കിലൂടെയാണു ശ്വേതയും സുമിത്തും പരിചയപ്പെട്ടത്.