5 മുറി, പാചകക്കാരി; ശശികലയുടെ വിഐപി ജയിൽ ജീവിതത്തിന് തെളിവ്

ചെന്നൈ∙ സ്വത്തുകേസിൽ ശിക്ഷിക്കപ്പെട്ടു ബെംഗളൂരു പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്ക് നിയമവിരുദ്ധമായി ഒട്ടേറെ സൗകര്യങ്ങൾ ലഭിച്ചിരുന്നെന്നു വിവരാവകാശ രേഖ.

ശശികലയ്ക്കും സഹോദരഭാര്യ ഇളവരശിക്കുമായി 5 ജയിൽമുറികൾ, പ്രത്യേക പാചകക്കാരി, സന്ദർശകർക്ക് സമയക്രമമില്ലാതെ അനുമതി, സ്വന്തം സെല്ലിൽ സന്ദർശകരെ കാണാനും ഇടയ്ക്കു പുറത്തുപോകാനുമുള്ള സൗകര്യം തുടങ്ങിയവ അനുവദിച്ചിരുന്നതായി നേരത്തെ ഉയർന്ന ആരോപണം ശരിവയ്ക്കുന്നതാണു നരസിംഹ മൂർത്തി എന്ന വിവരാവകാശ പ്രവർത്തകനു ലഭിച്ച മറുപടി. 

ഇഷ്ടഭക്ഷണം സെല്ലിൽ തന്നെ പാകപ്പെടുത്താൻ അടുക്കളയും ക്രമീകരിച്ചിരുന്നതായി പറയുന്നു.

2017 ജൂലൈയിൽ ഡപ്യൂട്ടി ഐജി ഡി.രൂപയാണു ശശികലയ്ക്കു കിട്ടിയ വിഐപി പരിഗണനയെക്കുറിച്ച് ആദ്യം റിപ്പോർട്ട് നൽകിയത്.