ഐപിഎസ് ഉദ്യോഗസ്ഥന്റെ സഹോദരൻ അടക്കം 3 ഭീകരരെ കശ്മീരിൽ വധിച്ചു

ശ്രീനഗർ∙ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സൈന്യം 3 ഹിസ്ബുൽ മുജാഹിദീൻ ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ സഹോദരനും. ഷംസുൽ ഹഖ് മെങ്നു, ആമിർ സുഹൈൽ ഭട്ട്, ഷോയിബ് അഹമ്മദ് ഷാ എന്നിവരെയാണ് വധിച്ചത്. ഇതിൽ ഷംസുലിന്റെ സഹോദരൻ ഇനാമുൽ ഹഖ് മെങ്‍നു 2012 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 

ഹെഫ് മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് സൈനികർ തിരച്ചിൽ നടത്തവേ ഭീകരർ അവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരികെ വെടിവച്ചു. 7 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഭീകരരെ വധിച്ചത്. അവരുടെ താവളത്തിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു.

പോരാട്ടത്തിനു ശേഷം പ്രദേശവാസികളും പൊലീസുമായി സംഘർഷമുണ്ടായി.