കരിങ്കൊടിക്കാരെ ഇടിച്ചിട്ട സർക്കാർ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ് ‘മുക്കുന്നു’

തിരുവനന്തപുരം ∙ ഹർത്താൽ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കാറിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ വെറുതെ വിടില്ലെന്നു ഡിജിപി പറയുമ്പോൾ, മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസ് പിൻവലിക്കാൻ തിരക്കിട്ട നീക്കങ്ങൾ.

പിണറായിയുടെ കാറിനു നേരെ കരിങ്കൊടി കാണിച്ച നാലു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൈലറ്റ് വാഹനം ഇടിച്ചു തെറിപ്പിച്ചിരുന്നു. എന്നിട്ടു വാഹനം നിർത്താതെ വിട്ടുപോവുകയും ചെയ്തു. പരുക്കോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചത് ഇങ്ങനെ: മന്ത്രിമാരുടെ വാഹനങ്ങൾ വഴിയിൽ തടയുന്നതു ഗുരുതര കുറ്റകൃത്യമായി കണക്കാക്കി നടപടി സ്വീകരിക്കും.

2013 ഒക്ടോബർ 27 ന് കണ്ണൂർ പൊലീസ് മൈതാനിയിലാണ് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞു പരുക്കേൽപ്പിച്ചത്. സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഈ സംഭവത്തിൽ പ്രതികളായ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെ രക്ഷിക്കാൻ വേണ്ടി കേസ് പിൻവലിക്കാൻ ആഭ്യന്തര വകുപ്പിൽ നീക്കം ശക്തമാക്കിയിട്ടുണ്ട്. നിയമോപദേശവും തേടിക്കഴിഞ്ഞു.