ന്യൂഡൽഹി ∙ പ്രളയാനന്തര പുനർനിർമാണത്തിന് ഉൽപന്നങ്ങൾക്കു മേൽ 0.5– 1 % സെസ് ചുമത്താൻ ജിഎസ്ടി കൗൺസിൽ മന്ത്രിതലസമിതി കേരളത്തിന് അനുമതി നൽകി. ജിഎസ്ടിക്കു മേലാണു സെസ്. സംസ്ഥാനത്തിനു കൂടുതൽ രാജ്യാന്തര വായ്പയുമെടുക്കാം. 10നു ചേരുന്ന ജിഎസ്ടി കൗൺസിൽ അന്തിമതീരുമാനമെടുക്കും.
ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതലസമിതിയുടെ ശുപാർശയ്ക്കെതിരെ ജിഎസ്ടി കൗൺസിൽ നിലപാട് എടുക്കാനിടയില്ല. കേന്ദ്ര ധന സഹമന്ത്രി ശിവ്പ്രതാപ് ശുക്ലയും സമിതിയിലുണ്ട്.
തിരഞ്ഞെടുത്ത ഉൽപന്നങ്ങൾക്കു 2 വർഷത്തേക്കു വരെ സെസ് ഏർപ്പെടുത്തുമെന്നു ധനമന്ത്രി തോമസ് ഐസക് യോഗശേഷം പറഞ്ഞു. ഏതൊക്കെ ഉൽപന്നങ്ങൾക്ക് എത്ര തോതിൽ സെസ് എന്നു ജിഎസ്ടി കൗൺസിൽ യോഗത്തിനു ശേഷം സംസ്ഥാനം തീരുമാനമെടുക്കണം. ജിഎസ്ടി നികുതി നിരക്കു വർധിപ്പിക്കാതെ സെസ് ഏർപ്പെടുത്താനാണ് അനുമതി തേടിയത്. നികുതി വർധിപ്പിച്ചാൽ കേരളത്തിനു കേന്ദ്രം നൽകുന്ന ജിഎസ്ടി നഷ്ടപരിഹാരത്തെ ബാധിക്കുമായിരുന്നു.
കൂടുതൽ രാജ്യാന്തര വായ്പയ്ക്കുള്ള അനുമതി പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. എത്ര വായ്പ, പരിധി എത്ര ശതമാനം തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെട്ട നിർദേശം സംസ്ഥാനം ഇനി കേന്ദ്രത്തിനു സമർപ്പിക്കണം.
വില കൂടുമോ ?
സെസ് വിലക്കയറ്റത്തിനു കാരണമാകില്ലെന്നു ധനമന്ത്രി തോമസ് ഐസക്. 28 % നികുതിയുള്ള ഉൽപന്നങ്ങൾ കുറവാണ്. മിക്കതിനും 12–18% ആണു നികുതി. അതിന്മേൽ സെസ് ഈടാക്കുന്നതു കൊണ്ടു വിലകളിൽ കാര്യമായ മാറ്റമുണ്ടാവില്ലെന്നാണു വാദം. എന്നാൽ സെസിന്റെ പേരിൽ വ്യാപാരികൾ വില കൂട്ടുന്നതു തടയാൻ സൂക്ഷ്മ മേൽനോട്ടവും നിയന്ത്രണവും വേണ്ടി വരുമെന്ന മറുപക്ഷമുണ്ട്.
സെസ്: കേരളം പൊരുതി നേടിയ വിജയം
ന്യൂഡൽഹി ∙ ദുരന്തങ്ങളുണ്ടാകുമ്പോൾ ദേശീയ തലത്തിൽ സെസ് ഏർപ്പെടുത്തുന്നത് അപ്രായോഗികമാണെന്നായിരുന്നു ജിഎസ്ടി മന്ത്രിതല സമിതിയുടെ നിലപാട്. ഇതു കീഴ്‌വഴക്കമാകുമെന്നതും കേരളത്തോട് അനുകൂല നിലപാടുണ്ടാകുന്നതിനു തുടക്കത്തിൽ തടസ്സമായി. എന്നാൽ, പ്രളയാഘാതത്തിൽ നിന്നു കരകയറാൻ മറ്റു മാർഗങ്ങളില്ലെന്നു ധനമന്ത്രി തോമസ് ഐസക് സ്വീകരിച്ച കർശനനിലപാടിനോട് ഒടുവിൽ സമിതി യോജിക്കുകയായിരുന്നു.
സമിതി അധ്യക്ഷൻ സുശീൽകുമാർ മോദി, കേന്ദ്ര ധന സഹമന്ത്രി പ്രതാപ് ശുക്ല എന്നീ പ്രമുഖരുടെ പിന്തുണ ലഭിച്ചതാണു നിർണായകമായത്. ഇതേസമയം, കൂടുതൽ രാജ്യാന്തര വായ്പ അനുവദിക്കണമെന്നല്ലാതെ എത്ര വായ്പയെടുക്കാമെന്നു ജിഎസ്ടി കൗൺസിലിനോടു നിർദേശിക്കാൻ സമിതി തയാറായില്ല.
ഇതിനിടെ, സംസ്ഥാനത്തിന്റെ ലോട്ടറി മേഖല, സ്വകാര്യ വ്യക്തികൾക്കു തുറന്നു കൊടുക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 12% നികുതി 28 ശതമാനമായി ഏകീകരിച്ച് ഇതര സംസ്ഥാന ലോട്ടറിക്കച്ചവടക്കാരെ കേരളത്തിലെത്തിക്കാനാണ് അണിയറ നീക്കം. ഇത് അനുവദിക്കാനാവില്ല. ഇതിനെതിരെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കു കത്തു നൽകിയിട്ടുണ്ട് – തോമസ് ഐസക് പറഞ്ഞു.
റിട്ടേൺ വർഷത്തിലൊരിക്കൽ മതി
ഒന്നരക്കോടി വരെ വിറ്റുവരവുള്ളവർക്ക് അനുമാന നികുതിയേർപ്പെടുത്താനുള്ള നിർദേശം ജിഎസ്ടി കൗൺസിൽ മന്ത്രിതലസമിതി അംഗീകരിച്ചു. വ്യാപാരികൾ വർഷത്തിലൊരിക്കൽ റിട്ടേൺ നൽകിയാൽ മതിയെന്നതാണു ഗുണം. സേവന രംഗത്തു കോംപസിറ്റ് നികുതിയും ഏർപ്പെടുത്തും. ഇതോടെ, 18% വരെയുള്ള നികുതികൾ 5–8 ശതമാനത്തിലെത്തുമെന്നാണു പ്രതീക്ഷ.