സംവരണം: സിപിഎമ്മിനും കോൺഗ്രസിനും എതിരെ വി.ടി. ബൽറാം

പാലക്കാട് ∙ മുന്നാക്ക സംവരണ വിഷയത്തിൽ കോൺഗ്രസിനും സിപിഎമ്മിനുമെതിരെ സമൂഹമാധ്യമത്തിൽ കോൺഗ്രസ് എംഎൽഎ വി.ടി. ബൽറാമിന്റെ വിമർശനം. രണ്ടു ദിവസത്തിനിടെ 4 പോസ്റ്റുകളാണ് അദ്ദേഹം പങ്കുവച്ചത്.

ഭരണഘടന അട്ടിമറിക്കപ്പെടുകയാണ്. ആരു പറഞ്ഞാലും തന്റെ നിലപാട് സാമ്പത്തിക സംവരണത്തിനെതിരായിരിക്കും. ഒരു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്കു ക്ഷേമപെൻഷൻ നൽകാത്ത എൽഡിഎഫ് സർക്കാരാണ് 8 ലക്ഷം രൂപ വാർഷിക വരുമാനമുള്ള മുന്നാക്ക വിഭാഗത്തിനു സർക്കാർ ജോലി സംവരണം ചെയ്യാനുള്ള കേന്ദ്ര തീരുമാനത്തെ ഒറ്റയടിക്കു സ്വാഗതം ചെയ്തതെന്നും ബൽറാം വിമർശിച്ചു.

ലോക്സഭയിൽ സാമ്പത്തിക സംവരണത്തെ എതിർത്തു വോട്ട് ചെയ്ത മുസ്‌ലിം ലീഗിനെ പ്രശംസിച്ച ബൽറാം, ഇ.ടി. മുഹമ്മദ് ബഷീറിനു വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനും കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും വ്യക്തമാക്കി.

ഭരണഘടന തിരുത്തണം എന്ന ധാരണ സൃഷ്ടിക്കാൻ: കാന്തപുരം

കോഴിക്കോട് ∙ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഭരണഘടന തിരുത്തിയെഴുതേണ്ടതുണ്ടെന്ന പൊതുധാരണ സൃഷ്ടിക്കാനാണെന്ന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ.