പ്രളയ സഹായം: ക്ലെയിം സമർപ്പിക്കാൻ 31 വരെ സമയം നീട്ടി ഹൈക്കോടതി

കൊച്ചി ∙ പ്രളയബാധിതർക്കുള്ള ദുരിതാശ്വാസ, പുനരധിവാസ സഹായവിതരണവുമായി ബന്ധപ്പെട്ടു പരാതിയുള്ളവർക്കു പ്രാഥമിക തല അതോറിറ്റിക്കു മുന്നിൽ ക്ലെയിം സമർപ്പിക്കാൻ 31 വരെ ഹൈക്കോടതി സമയം അനുവദിച്ചു. 10 വരെയാണു സമയം നിശ്ചയിച്ചിരുന്നത്. പ്രാഥമികതല അതോറിറ്റിക്ക് എത്ര ക്ലെയിമുകൾ ലഭിച്ചെന്നു സർക്കാർ അറിയിക്കണം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കോ സ്ഥിരം ലോക്അദാലത്തിനോ കീഴിൽ ഓംബുഡ്സ്മാനു സമാനമായി അപ്പീൽ അധികാരിയെ നിയോഗിക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കണം. പ്രളയത്തെ തുടർന്നുണ്ടായ ഖരമാലിന്യ പ്രശ്നം പരിഹരിക്കാനുളള നടപടികൾ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

പരാതികൾ പരിഗണിക്കാൻ സർക്കാർ ഉദ്യോഗസ്ഥരുൾപ്പെട്ട സംവിധാനമാണ് ഇപ്പോഴുള്ളതെന്നും സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കാൻ സ്വതന്ത്ര അപ്പീൽ അധികാരി ഉണ്ടാവുന്നത് ഉചിതമാണെന്നും കോടതി അഭിപ്രായപ്പെട്ടു. അവസാനതീയതി വരെ കൂട്ടിവയ്ക്കാതെ കിട്ടുന്ന അപേക്ഷകൾ പ്രാഥമികതല അതോറിറ്റി പരിഗണിച്ചു തുടങ്ങണമെന്നും കോടതി വ്യക്തമാക്കി.