വനിതാമതിലിൽ പങ്കെടുത്തവരും‌ ശബരിമലയിലെ യുവതീപ്രവേശത്തെ എതിർക്കുന്നു: ബിജെപി

തിരുവനന്തപുരം ∙ വനിതാ മതിലിൽ പങ്കെടുത്തവർ പോലും ശബരിമലയിലെ യുവതീപ്രവേശത്തെ എതിർക്കുന്നുവെന്നു ബിജെപി ദേശീയ സമിതി അംഗം എ.പി പത്മിനി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളിൽ സ്ത്രീ സാന്നിധ്യം ചരിത്രപരമാണ്. യുവതീപ്രവേശം സ്ത്രീകൾ ആഗ്രഹിക്കാത്തതു കൊണ്ടാണ് സ്ത്രീകൾ തന്നെ സമരത്തിനിറങ്ങിയതെന്നു മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അവർ പറഞ്ഞു.

സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി നടത്തുന്ന നിരാഹാര സമരത്തിന്റെ 41-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു പത്മിനി. മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ പ്രഫ. വി.ടി രമയുടെ നിരാഹാരസമരം ഇന്ന് ആറാം ദിവസത്തിലേക്കു കടക്കും. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവൻ, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എം ശാലിന, കെ.എം ബിന്ദു, ശാന്തകുമാരി, ദീപ പുഴക്കൽ, എൻ.രതി, വലിയശാല ബിന്ദു, എസ് സുരേഷ് എന്നിവർ പ്രസംഗിച്ചു.

ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കുക, അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക, ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസമരം നടത്തുന്നത്.