ശബരിമല: സുപ്രീം കോ‌ടതി വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് എ.കെ. ആന്റണി

തിരുവനന്തപുരം∙ ഒട്ടേറെ വൈവിധ്യമുള്ള രാജ്യമാണ് ഇന്ത്യയെന്നു കണക്കിലെടുക്കുമ്പോൾ ശബരിമല കേസിൽ പുലർത്തേണ്ട ജാഗ്രത സുപ്രീം കോടതി കാട്ടിയില്ലെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. കെപിസിസി ജനറൽ ബോഡി യോഗ ഉദ്ഘാടന പ്രസംഗത്തിൽ മാധ്യമങ്ങളെ ഒഴിവാക്കിയ ശേഷമാണ് ആന്റണി ശബരിമലയിലേക്കു കടന്നത്.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടികൾ തിടുക്കത്തിലും പ്രകോപനപരവുമായി. അതാണു നാടിന്റെ സമാധാനാന്തരീക്ഷം തകർത്തത്. ഏതു വിധേനയും യുവതികളെ കയറ്റുമെന്നതു പ്രകോപനപരമായ സമീപനമാണ്. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ സംയമനത്തോടെയുള്ള നിലപാടാണു പ്രശ്നം ആളിക്കത്താതെ സഹായിച്ചത്. ഇതായിരുന്നു ശരിയായ നിലപാടെന്നു നാളെ പൊതുസമൂഹം വിലയിരുത്തും.

മുഖ്യമന്ത്രി പിണറായി വിജയന്റെ എടുത്തു ചാട്ടമാണു ശബരിമല വിഷയം ഇത്ര സങ്കീർണമാക്കിയത്. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചു. യുവതീപ്രവേശത്തിന്റെ പേരിൽ ആർഎസ്എസ് നടത്തിയ ഹർത്താൽ അക്ഷരാർഥത്തിൽ കലാപമായി. ബിജെപിയും സിപിഎമ്മും പരസ്പര ധാരണയിലാണു പ്രവർത്തിക്കുന്നതെന്നും ആന്റണി പറഞ്ഞു.