തരൂർ പുറത്ത്, ബിജെപി നേതാക്കൾക്ക് ഇടം

തിരുവനന്തപുരം ∙ പ്രധാനമന്ത്രിയുടെ ശ്രീപത്മനാഭസ്വാമി ക്ഷേത്ര സന്ദർശനത്തിൽ  ജനപ്രതിനിധികളെ ഒഴിവാക്കിയതു വിവാദമായി. ക്ഷേത്രത്തിനകത്തേക്കു ശശി തരൂർ എംപിയെ കടത്തിവിട്ടില്ല. സ്വദേശ് ദർശൻ ഉദ്ഘാടനവേദിയിൽ കയറാൻ വി.എസ്. ശിവകുമാർ എംഎൽഎയെയും മേയർ വി.കെ. പ്രശാന്തിനെയും അനുവദിച്ചില്ല. രണ്ടിടത്തും ബിജെപി നേതാക്കൾ ഇടംപിടിക്കുകയും ചെയ്തു. അവഗണനയിൽ പ്രതിഷേധിച്ച് മൂന്നുപേരും ചടങ്ങ് പൂർത്തിയാകും മുൻപു മടങ്ങി. പ്രധാനമന്ത്രിയുടെ ഓഫിസ് അംഗീകരിച്ച പട്ടികയിൽ എംപി ഉൾപ്പെട്ടിട്ടില്ലെന്നായിരുന്നു പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, താൻ അറിയുന്ന പ്രധാനമന്ത്രിയുടെ ഓഫിസ് അങ്ങനെ ചെയ്യുമെന്നു കരുതുന്നില്ലെന്നു തരൂർ പ്രതികരിച്ചു.