കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്‌കരണം: അപാകത പരിഹരിക്കുമെന്നു മന്ത്രി

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിലെ പണിമുടക്ക് പിൻവലിക്കാൻ കാരണമായത്, ഡ്യൂട്ടി പരിഷ്‌കരണത്തിലെ അപാകതകൾക്കു പരിഹാരമായി ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ തയാറാക്കിയ ശുപാർശകൾ നടപ്പാക്കാമെന്ന മന്ത്രി എ.കെ.ശശീന്ദ്രൻ ഉറപ്പ്. 10 മണിക്കൂറിലധികമുള്ള ദീർഘദൂര സർവീസുകളിൽ ഇടയ്ക്ക് ജീവനക്കാർ മാറുന്നതിനു പകരം 8 മണിക്കൂർ ജോലിക്കു ശേഷം മതിയായ വിശ്രമം ഉറപ്പുവരുത്തി സെക്കൻഡ് ഡ്യൂട്ടി നൽകും. നിലവിലെ ഒന്നര ഡ്യൂട്ടി സംവിധാനം നിർത്തലാക്കും. പകരം രണ്ട് ഡ്യൂട്ടി സംവിധാനം 21 മുതൽ നിലവിൽവരും. ശബരിമല സർവീസിന് ഉപയോഗിച്ച ബസുകൾ അപ്പോഴേയ്ക്കു തിരിച്ചെത്തും.

മെക്കാനിക്കൽ വിഭാഗത്തിലെ ഡ്യൂട്ടി പരിഷ്‌കരണത്തിൽ ജീവനക്കാർ ഉന്നയിച്ച പരാതികൾ 29ന് ചർച്ച ചെയ്യും. ശമ്പള പരിഷ്കരണ ചർച്ചകൾ 3ന് പുനരാരംഭിക്കും. പിരിച്ചുവിട്ട താൽക്കാലിക കണ്ടക്ടർമാരെ തിരിച്ചെടുക്കാൻ സർക്കാർ തയാറാണെങ്കിലും നിയമനടപടികൾ പൂർത്തിയാകണമെന്നു മന്ത്രി അറിയിച്ചു. പിഎസ്‌സി നിയമനം പൂർത്തിയായശേഷം ജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. പുതിയ സേവനവേതന കരാർ പുതുക്കുന്നതുവരെ നിലവിലെ കരാർ വ്യവസ്ഥകൾ പാലിക്കുമെന്നും മന്ത്രി അറിയിച്ചു. എംഡി ടോമിൻ തച്ചങ്കരി, ഗതാഗത സെക്രട്ടറി കെ.ആർ ജ്യോതിലാൽ എന്നിവരും സമിതി നേതാക്കളായ സി.കെ ഹരികൃഷ്ണൻ, ആർ.ശശിധരൻ, എം.ജി.രാഹുൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.