തൊടുപുഴ ∙ വണ്ടിപ്പെരിയാറിൽ അമ്മയെയും മകളെയും പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. കേസിൽ ഇന്നു വിധി പറയും. പീരുമേട് 57ാം മൈൽ പെരുവേലിൽ പറമ്പിൽ ജോമോനെ(38) ആണു തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്.
പീരുമേട് 57-ാം മൈലിൽ വലിയ വളവിനു താഴെ വള്ളോംപറമ്പിൽ മോളി (55), മകൾ നീനു (22) എന്നിവരാണു കൊല്ലപ്പെട്ടത്. 2007 ഡിസംബർ രണ്ടിനു രാത്രിയായിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം പുതുവലിൽ പുതുവൽതടത്തിൽ രാജേന്ദ്ര(58)നെ തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി 2012 ജൂൺ 20നു വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇതിനെതിരെ രാജേന്ദ്രൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വധശിക്ഷ ശരിവച്ച് കോടതി കഴിഞ്ഞ ഒക്ടോബറിൽ ഉത്തരവിട്ടു. രാജേന്ദ്രൻ, ജോമോൻ എന്നിവരെ 2007 ഡിസംബറിൽ അറസ്റ്റ് ചെയ്തു.
ജാമ്യത്തിലിറങ്ങി മുങ്ങിയ ജോമോൻ 2012 ജൂണിലാണു വീണ്ടും പിടിയിലായത്. തുടർന്നാണു കേസിൽ വീണ്ടും വിചാരണ തുടങ്ങിയത്. വീടിന്റെ വാതിൽ തകർത്തു വീടിനുള്ളിൽ പ്രവേശിച്ച പ്രതികൾ, മോളിയെയും നീനുവിനെയും തോർത്തു കഴുത്തിലിട്ടു മുറുക്കി ബോധരഹിതരാക്കി. തുടർന്ന് ഇരുവരെയും പീഡിപ്പിച്ചു. . കൊലപാതകത്തിനു ശേഷവും പീഡനം തുടർന്നു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളാണു നിർണായകമായത്.