ശബരിമല: ബിജെപി നിരാഹാരസമരം ഇന്ന് അവസാനിപ്പിക്കും

തിരുവനന്തപുരം ∙ ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ശബരിമലയെ തകർക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി 48 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വരുന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും.

വെളളിയാഴ്ച സമരം ഏറ്റെടുത്ത ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്റെ നിരാഹാരം രാവിലെ 10.30 നു സമരപന്തലിലെ സമാപന സമ്മേളനത്തിൽ ഗാന്ധിയൻമാരായ പി.ഗോപിനാഥൻനായർ, കെ.അയ്യപ്പൻപിള്ള എന്നിവർ ചേർന്നു നാരങ്ങാ നീര് നൽകി അവസാനിപ്പിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള അറിയിച്ചു.

ശബരിമല യുവതി പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടർന്നാണ് ബിജെപി സമരം ആരംഭിച്ചത്. ആദ്യം സംസ്ഥാന ജനറൽ സെക്രട്ടറി എ. എൻ.രാധാകൃഷ്ണനാണ് നിരാഹാരമനുഷ്ഠിച്ചത്. പത്തു ദിവസത്തിലധികം നീ​ണ്ട സമരത്തിനൊടുവിൽ അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി.

പിന്നാലെ മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ പത്മനാഭൻ, ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ്ുമാരായ എൻ.ശിവരാജൻ, പി.എം. വേലായുധൻ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ വി.‌ടി. രമ എന്നിവർ നിരാഹാരമനുഷ്ഠിച്ചു. ഇന്നലെ സമരം കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ പി.സി.തോമസ് ഉദ്ഘാടനം ചെയ്തു. ഒ.രാജഗോപാൽ എംഎൽഎ,ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രൻ, സെക്രട്ടറി വി.കെ. സജീവൻ തുടങ്ങിയവർ പന്തലിൽ എത്തി.