സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസിനു പുതിയ സംവിധാനം

തിരുവനന്തപുരം∙ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസിനു പുതിയ സംവിധാനം. സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, എടിഎം, ട്രഷറി, സഹകരണ ബാങ്കുകൾ, മറ്റു ബിസിനസ് സ്ഥാപനങ്ങൾ, താമസ സ്ഥലങ്ങൾ എന്നിവയ്ക്കു 24 മണിക്കൂറും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ്് സിസ്റ്റം എന്ന സംവിധാനത്തിനാണു പൊലീസ് രൂപം നൽകിയത്. കെൽട്രോണിന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ലോകോത്തര സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നു ഡിജിപി: ലോകനാഥ്് ബെഹറ അറിയിച്ചു. 

ഇതിനായി തിരുവനന്തപുരത്തു പൊലീസ് ആസ്ഥാനത്തു കേന്ദ്രീകൃത കൺട്രോൾ റൂം സ്ഥാപിച്ചു. ഇവിടെ നിന്നു കേരളത്തിലെ എല്ലാ പൊലീസ് ജില്ലകളിലെയും കൺട്രോൾ റൂമുകളുമായും പോലീസ് സ്റ്റേഷനുകളുമായും ബന്ധപ്പെടാൻ സൗകര്യമുണ്ടാകും. ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ മോഷണ ശമ്രം പോലെയുള്ള സംഭവങ്ങൾ ഉണ്ടായാൽ 3 സെക്കഡിനുളളിൽ അതിന്റെ വിഡിയോ ദൃശ്യം തിരുവനന്തപുരത്തെ കൺട്രോൾ റൂമിൽ ലഭിക്കും. 

സ്ഥാപനത്തിന്റെ ലോക്കേഷൻ വിവരങ്ങളും ഇതോടൊപ്പം ലഭിക്കും. തുടർന്നു കൺട്രോൾ റൂമിലെ പരിശോധനയ്ക്കു ശേഷം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും റജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്കും വിവരം അറിയിക്കും. അതനുസരിച്ചു പൊലീസ് സ്ഥലത്ത്് എത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യും.