പി.കെ.കൃഷ്ണദാസ് നിരാഹാരം ആരംഭിച്ചു

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശ  വിഷയത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തി വന്ന  മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ വി.ടി.രമയുടെ ആരോഗ്യനില വഷളായതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തുടർന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് നിരാഹാരം ആരംഭിച്ചു. ഇന്നലെ രാവിലെ സമരപ്പന്തലിൽ എത്തിയ ഡോക്ടർമാർ 11 ദിവസമായി നിരാഹാരസമരം നടത്തുന്ന രമയെ പരിശോധിച്ച് ആരോഗ്യനില മോശമാണെന്ന് അറിയിച്ചു.  തുടർന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 47 -ാം ദിവസത്തെ സമരം ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളള ഉദ്ഘാടനം ചെയ്തു. 

ഈ സമരത്തിന്റെ അലയൊലികൾ ദേശീയതലത്തിൽ വരെ എത്തിയെന്നു അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെയോ സിപിഎമ്മിന്റെയോ സർട്ടിഫിക്കറ്റ് ബിജെപിക്ക് ആവശ്യമില്ല. ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജുവിന്റെ അഭിപ്രായത്തെ പോലും സ്വാധീനിക്കാൻ സമരത്തിലൂടെ സാധിച്ചുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.