ശബരിമല സമരത്തിന് മാതാ അമൃതാനന്ദമയി പിന്തുണ നൽകുന്നതിൽ യുക്തിയെന്താണെന്ന് കോടിയേരി

തിരുവനന്തപുരം∙ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ യുവതികൾ ദർശിക്കാൻ പാടില്ലെന്ന മുദ്രാവാക്യവുമായി ശബരിമല കർമസമിതി നടത്തുന്ന സമരത്തിനു മാതാ അമൃതാനന്ദമയി പിന്തുണ നൽകുന്നതിൽ എന്തു യുക്തിയാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ‘കേരള സമൂഹത്തിന്റെ വലതുപക്ഷവൽക്കരണം’ എന്ന വിഷയത്തിൽ ഇഎംഎസ് അക്കാദമി സംഘടിപ്പിച്ച ശിൽപശാലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അമൃതാനന്ദമയീമഠം രാഷ്ട്രീയത്തിനതീതമായാണു പ്രവർത്തിക്കേണ്ടത്. മഠവുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരിൽ പല രാഷ്ട്രീയ കക്ഷികളിൽപ്പെട്ടവരുണ്ട്. മഠത്തിന്റെ വിശ്വാസികളെപ്പോലും വിശ്വാസത്തിലെടുക്കാതെയുള്ള സമീപനം പാടില്ല. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ആത്മീയ കേന്ദ്രങ്ങളും ആൾദൈവങ്ങളും രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടുന്നുണ്ട്. കേരളത്തിൽ അങ്ങനെയൊരു സ്ഥിതി ഉണ്ടാകാൻ പാടില്ല.

കേരളത്തിൽ ഇടതുഭരണത്തിനു തുടർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നു പൊതുവിലയിരുത്തലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച മുന്നേറ്റം സൃഷ്ടിക്കും. ഭരണത്തുടർച്ച ഇല്ലാതാക്കാൻ ശബരിമല വിധിയുടെ മറവിൽ വലതുപക്ഷ ശക്തികൾ ഒരുമിച്ചു പ്രവർത്തിക്കാൻ ശ്രമിക്കുന്നെന്നും കോടിയേരി കുറ്റപ്പെടുത്തി.