കണ്ടക്ടർ നിയമനം ആവശ്യപ്പെട്ട് അപ്പീൽ: വിധി പറയാൻ മാറ്റി

കൊച്ചി ∙ റിസർവ് കണ്ടക്ടർ നിയമനത്തിനു പിഎസ്‌സി ശുപാർശ ലഭിച്ചവർ നിയമനം തേടി നൽകിയ അപ്പീലിൽ ഹൈക്കോടതി മുൻപാകെ വാദം പൂർത്തിയായി. കേസ് വിധി പറയാൻ മാറ്റി. 

സിംഗിൾ ജഡ്ജി ഹർജി തള്ളിയതിനെതിരെ പാലക്കാട് സ്വദേശി ആന്റണി സ്റ്റിജോ തുടങ്ങിയവർ നൽകിയ അപ്പീലാണു ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

റിസർവ് കണ്ടക്ടർ നിയമനത്തിനു പിഎസ്‌സിയുടെ വിജ്ഞാപനം 2010ലായിരുന്നു. തങ്ങൾക്കു ലഭിക്കേണ്ട തസ്തികകൾ എംപാനലുകാർ കയ്യടക്കിയിരിക്കുകയാണെന്ന് അപ്പീൽഭാഗം വാദിച്ചു. തുടർന്ന്, പിഎസ്‌സി ശുപാർശയുള്ളവർക്കു ജോലി നൽകാനായി എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടാൻ ഡിസംബർ ആറിനു കോടതി നിർദേശിച്ചിരുന്നു.

കോടതി നിർദേശപ്രകാരം എംപാനലുകാരെ പിരിച്ചുവിട്ടെന്നും പിഎസ്‌സി ശുപാർശ ചെയ്ത 4,051 പേരിൽ 110 പേരുടെ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ 3,941 പേർക്കു നിയമനക്കത്ത് നൽകിയെന്നും കെഎസ്ആർടിസി അറിയിച്ചു. 3,734 പേർ കത്ത് കൈപ്പറ്റിയെന്നാണു കണക്ക്. ഇതിൽ 1,421 പേർ ഡ്യൂട്ടിക്കു റിപ്പോർട്ട് ചെയ്തതായും കെഎസ്ആർടിസി അറിയിച്ചു. ഇതിനിടെ, പിരിച്ചു വിടപ്പെട്ട ഏതാനും എംപാനലുകാർ കേസിൽ കക്ഷിചേർന്നിരുന്നു.