മന്ത്രിസഭാ യോഗം ഇന്നത്തേക്കു മാറ്റി

തിരുവനന്തപുരം∙ ഇന്നലെ നടക്കേണ്ടിയിരുന്ന പതിവു മന്ത്രിസഭാ യോഗം യുഡിഎഫിന്റെ സെക്രട്ടേറിയറ്റ്് ഉപരോധത്തിന്റെ കൂടി പശ്ചാത്തലത്തിൽ ഇന്നത്തേക്കു മാറ്റി. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നതിനാലാണ് ഇന്നലത്തെ പതിവു മന്ത്രിസഭാ യോഗം മാറ്റിയതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

കഴിഞ്ഞയാഴ്ചത്തെ യോഗത്തിൽ ഇക്കാര്യം മന്ത്രിമാരെ അറിയിച്ചിരുന്നില്ല. മന്ത്രി ഇ.പി. ജയരാജൻ സെക്രട്ടേറിയറ്റിൽ ഇന്നലെ രാവിലെ 10.30 ന് പത്രസമ്മേളനം വിളിച്ചിരുന്നു. ഉപരോധം മൂലം മാധ്യമ പ്രവർത്തകർ ഉൾപ്പെടെ അകത്തു കയറാൻ ബുദ്ധിമുട്ടിയതിനെ തുടർന്നു പത്രസമ്മേളനം ഒരു മണിക്കൂർ വൈകിയാണു തുടങ്ങിയത്. മന്ത്രി കെ.കെ. ശൈലജ സെക്രട്ടേറിയറ്റിനു പുറത്തു മാസ്കറ്റ്് ഹോട്ടലിലാണ് ആയുഷ്് കോൺക്ലേവുമായി ബന്ധപ്പെട്ടു പത്രസമ്മേളനം നടത്തിയത്. മറ്റു പല മന്ത്രിമാരും യോഗങ്ങളും ചർച്ചകളും സെക്രട്ടേറിയറ്റിനു പുറത്തേക്കു മാറ്റി.