ആദായ നികുതി നൽകുന്ന മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം നൽകില്ല: മന്ത്രി

തിരുവനന്തപുരം ∙ ആദായ നികുതി നൽകുന്ന മുന്നാക്ക വിഭാഗക്കാർക്കു സംസ്ഥാനത്തു സാമ്പത്തിക സംവരണം നൽകില്ലെന്നും ഇതിന്റെ മാനദണ്ഡം എൽഡിഎഫ് തീരുമാനിക്കുമെന്നും മന്ത്രി എ.കെ.ബാലൻ. മുന്നാക്കക്കാർക്കു 10% വരെ സാമ്പത്തിക സംവരണമെന്നാണു കേന്ദ്ര നിയമത്തിൽ പറയുന്നത്. കേരളത്തിൽ ഇത് എത്ര ശതമാനം വേണമെന്നും എൽഡിഎഫ് തീരുമാനിക്കും.

എത്ര രൂപ വരെ വാർഷിക വരുമാനം ഉള്ളവർക്കു സാമ്പത്തിക സംവരണം നൽകണമെന്നും അവരുടെ സാമ്പത്തിക പിന്നാക്കാവസ്ഥ എങ്ങനെ വിലയിരുത്തണമെന്നുമാവും എൽഡി എഫ് തീരുമാനിക്കുക. എട്ടു ലക്ഷം രൂപ വരുമാനമുള്ളവർക്കു സാമ്പത്തിക സംവരണം അംഗീകരിക്കാനാവില്ല. മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്കു സംവരണം ലഭിക്കണമെന്നാണു എൽഡിഎഫ് നയം. അതിനാൽ വരുമാന പരിധി എട്ടു ലക്ഷത്തിൽ താഴെയാകും. അതിനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ട്. എൽഡിഎഫ് തീരുമാനിച്ചാലുടൻ കെഎസ് ആൻഡ് എസ്എസ്ആർ, കെഇആർ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സാമ്പത്തിക സംവരണം നടപ്പാക്കും.

ഒബിസി വിദ്യാർഥികളുടെ അവകാശങ്ങൾ സർക്കാർ ലംഘിക്കുന്നുവെന്ന ആരോപണവും ശരിയല്ല. ഉമ്മൻ ചാണ്ടി സർക്കാർ ഉൾപ്പെടുത്തിയ ആരെയും ഒഴിവാക്കുകയുമില്ല. 220 കോടി രൂപ ധനവകുപ്പ് അനുവദിച്ചത് വിതരണം ചെയ്തു വരികയാണ് – മന്ത്രി അറിയിച്ചു.