ശിക്ഷ തടഞ്ഞ് ജാമ്യം നൽകണമെന്ന് പി.കെ. കുഞ്ഞനന്തൻ; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ജാമ്യത്തിൽ വിടണമെന്നാവശ്യപ്പെട്ടു 13–ാം പ്രതി പി.കെ. കുഞ്ഞനന്തൻ ഹൈക്കോടതിയിൽ ഹർജി നൽകി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു കാണിച്ചുള്ള ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി.

വിചാരണക്കോടതിയുടെ ജീവപര്യന്തം ശിക്ഷയ്ക്കെതിരെയുള്ള അപ്പീൽ ഹൈക്കോടതിയിലുണ്ടെന്നും തെളിവുകൾ ദുർബലമായതിൽ അപ്പീൽ അനുവദിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.

ഗുരുതര രോഗത്തിന് കഴിഞ്ഞ സെപ്റ്റംബർ മുതൽ തലശ്ശേരി സഹകരണ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടുകയാണ്. ശസ്ത്രക്രിയയ്ക്കും വിധേയനായി. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന താൻ ഇതിനകം 6 വർഷവും 7 മാസവും തടവ് അനുഭവിച്ചു. തുടർന്നും തടങ്കലിൽ വയ്ക്കുന്നതു മാനസികവും ശാരീരികവുമായ ആരോഗ്യനില വഷളാക്കും. കോടതി നിർദേശിക്കുന്ന ഏതു വ്യവസ്ഥയും പാലിക്കാൻ തയാറാണെന്നു ഹർജിക്കാരൻ പറയുന്നു.