ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊന്നു; മക്കൾ ഗുരുതരാവസ്ഥയിൽ: ട്രെയിനിന് മുന്നില്‍ ചാടി യുവാവ്

വഡോദര∙ ഗുജറാത്തിലെ വഡോദരയിൽ മുപ്പത്തഞ്ചുകാരൻ ഭാര്യയെ കോടാലികൊണ്ടു വെട്ടിക്കൊന്നു. രണ്ട് ആൺമക്കളെയും വെട്ടിയശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതായും പൊലീസ് അറിയിച്ചു. ബൽവന്ദ് റായ്പാൽ സിങ് സിന്ധ എന്നയാളാണു ഭാര്യയെയും മക്കളെയും ക്രൂരമായി ആക്രമിച്ചത്.

അച്ഛൻ അമ്മയെ കോടാലികൊണ്ടു വെട്ടുന്നതു കണ്ട് രക്ഷിക്കാൻ ചെന്നപ്പോഴാണു മക്കൾക്കും പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ബൽവന്ദ് റായ്പാൽ സിങ്ങിന്റെ ഭാര്യയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടികളെ സർ സയാജിറാവു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പിന്നീട് കർജൻ റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിൽനിന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഫോണിലെ സിം കാർഡ്, ടാറ്റൂ, ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ഉപയോഗിച്ച സൈക്കിൾ എന്നിവ പരിശോധിച്ചാണു മൃതദേഹം ബൽവന്ദിന്റേതാണെന്ന് പൊലീസ് ഉറപ്പിച്ചത്. ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുന്നതു സ്ഥിരം സംഭവമായിരുന്നെന്ന് അയൽവാസികൾ പൊലീസിനോടു പറഞ്ഞു.