ആരോ ഉപേക്ഷിച്ച സാരിയുടുത്ത് വാസുകിയുടെ മാതൃക; നെഞ്ചോടു ചേർത്ത് സോഷ്യൽ ലോകം

പ്രളയം കേരളത്തെ തകർത്തെറിഞ്ഞപ്പോൾ ഉയർന്നു വന്ന കരുത്തിന്റെ പ്രതീകങ്ങളിൽ ഒരാളാണു തിരുവനന്തപുരം കലക്ടർ വാസുകി ഐഎഎസ്. പ്രളയത്തിൽ തകർന്നവരുടെ കൂടെ താങ്ങായും തണലായും വാസുകി നിന്നു. അന്ന് ജനങ്ങൾ വാസുകിയെ കൈനീട്ടി സ്വീകരിച്ചു. വീണ്ടും വാസുകിയെ മലയാളക്കര നെഞ്ചോടു ചേർക്കുകയാണ്.

വർക്കല മുനിസിപ്പാലിറ്റി ബസ് സ്റ്റാൻഡിൽ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍എഫില്‍ നിന്ന് ലഭിച്ച ഉപയോഗിച്ച് ഉപേക്ഷിച്ച സാരി അണിഞ്ഞാണു കലക്ടറുടെ പുതിയ മാതൃക. 

വർക്കലയിൽ ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായുള്ള ഗ്രീൻപ്രൊട്ടോക്കോളിന്റെ മീറ്റിങ്ങിൽ പങ്കെടുക്കാൻ പോകവേയാണ് കലക്ടർ പഴയ സാരി ധരിച്ച് ആർആർഎഫിൽ എത്തിയത്.  ‘‘തനിക്ക് ഇതിൽ അപമാനമൊന്നും തോന്നുന്നില്ല. ഒാൾഡ് ഇൗസ് ഫാഷണബിൾ എന്നാണ് ഞങ്ങളുടെ ചിന്താഗതി. ഗ്രീൻ പ്രൊട്ടേക്കോളിന്റെ ഭാഗമായി പരിസ്ഥിതിക്ക് നാശമുണ്ടാകാതിരിക്കുകയാണ് ലക്ഷ്യം. ഞാനുടുത്തിരിക്കുന്ന ഇൗ സാരിക്ക് നല്ല ലൈഫുണ്ട്. പെട്ടെന്നൊന്നും ഇത് മോശമാകില്ല. ഒരു 15 വർഷമെങ്കിലും ഇൗ സാരി എന്നോടൊപ്പമുണ്ടാകും’’– വാസുകി വി‍ഡിയോയില്‍ പറഞ്ഞു.

സാരി ലഭിച്ചപ്പോഴേ ഇൗ സാരി ഉടുക്കുമെന്ന് താൻ പറഞ്ഞിരുന്നതായും കലക്ടർ പറയുന്നു. അന്നത്തെ ദൃശ്യങ്ങളും പുതിയ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലാളിത്യത്തിന്റെയും പരിസ്ഥിതി സ്നേഹത്തിന്റെയും മാതൃകയാകുന്ന കലക്ടറെ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.