തേക്കടി സഞ്ചാരികളെ കാത്തിരിക്കുന്നു

കുമളി ∙ സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയത്തിലും തകരാതെ നിലനിന്ന തേക്കടി വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നു. തിരക്ക് കുറവായതിനാൽ തേക്കടി തടാകത്തിലെ ബോട്ടിങ് ഉൾപ്പെടെ എല്ലാ വിനോദ പരിപാടികളും ആസ്വദിച്ച് മടങ്ങാം എന്ന പ്രത്യേകതയുണ്ട്. സഞ്ചാരികൾ കുറവാണെങ്കിലും വനം വകുപ്പും, കെടിഡിസിയും ബോട്ടിങ് നടത്തുന്നുണ്ട്.

തേക്കടിയിലേയ്ക്ക് എത്താനുള്ള എല്ലാ റോഡുകളും സഞ്ചാരയോഗ്യമാണ്. പ്രളയകാലത്ത് റോഡിൽ രൂപപ്പെട്ട കുഴികൾ യാത്രയുടെ ദൈർഘ്യം വർദ്ധിപ്പിക്കും. കുഴികൾ അടയ്ക്കുന്ന ജോലികൾ ചിലയിടങ്ങളിൽ നടക്കുന്നുണ്ട്.

മഴക്കെടുതി മൂലം നിർത്തി വച്ചിരുന്ന ടൂറിസം പരിപാടികൾ പുനരാരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും ഇവിടേയ്ക്ക് സഞ്ചാരികൾ എത്താത്തത് ടൂറിസം മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ 8 ദിവസങ്ങൾക്കുള്ളിൽ കേവലം 2162 വിനോദ സഞ്ചാരികൾ മാത്രമാണ് തേക്കടിയിൽ എത്തിയത്. എത്ര തിരക്ക് കുറഞ്ഞാലും ശരാശരി രണ്ടായിരം പേരെങ്കിലും എത്തിയിരുന്നു. ഇന്നലെ രണ്ടാം ശനിയാഴ്ച ആയിരുന്നിട്ട് പോലും 362 പേരാണ് തേക്കടിയിൽ എത്തിയത്.