തൃശൂർ∙ ടോൾ പ്ളാസ ബാരിയർ ബലം പ്രയോഗിച്ചു തുറക്കുകയും തകർക്കുകയും ചെയ്തു എന്ന പരാതിയിൽ എഐവൈഎഫ് പ്രവർത്തകർക്കെതിരെ 5.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസു കൊടുത്തിട്ടുണ്ടെന്നു പാലിയേക്കര ടോൾ പ്ളാസ നടത്തുന്ന ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി അറിയിച്ചു.
ടോൾ വാങ്ങാതെയാണു എഐവൈഎഫ് റാലിയിൽ പങ്കെടുക്കാൻ തെക്കൻ ജില്ലകളിൽ നിന്നു തൃശൂരിലേക്കു വന്ന പ്രവർത്തകരുടെ വാഹനങ്ങൾ കടത്തി വിട്ടത്. ഇവ തിരിച്ചുപോകുമ്പോഴും ടോൾ വാങ്ങിയിരുന്നില്ല. എന്നാൽ സൗജന്യമായി വാഹനങ്ങൾ കടത്തിവിടുമ്പോഴും ചില നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.ചില വാഹനങ്ങൾ നിർത്താതെ പോകുകയും പ്ളാസയുടെ ബാരിയർ വാഹനത്തിൽ തട്ടുകയുമാണു ചെയ്തത്. തുടർന്ന് ഇവരിൽ ചിലർ ടോൾ പ്ളാസ അക്രമിക്കുകയും ഒരു മണിക്കൂർ ടോൾ പിരിവു തടയുകയും ചെയ്തുവെന്നു കമ്പനി ചൂണ്ടിക്കാട്ടി. പൊതുമുതൽ നശിപ്പിച്ചതിനും മോഷണത്തിനുമാണ് ഇവർക്കെതിരെ കേസ് എടുത്തത്.
സംഭവം നടന്നു 13 ദിവസത്തിനു ശേഷമാണു കമ്പനി വിശീദകരണ പത്രക്കുറിപ്പിറക്കിയത്.