വർണങ്ങളില്‍ തീർത്ത വൈദ്യുതി അലങ്കാരങ്ങൾ കൊണ്ടു അണിഞൊരുങ്ങിയ സുന്ദരിയാണ് ദുബായ്. മണൽക്കാടുകൾക്ക് നടുവില്‍ അംബരചുംബികളായ െകട്ടിടങ്ങളും അവയ്ക്കിടയിൽ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന ബുർജ് ഖലീഫയും പാംദ്വീപുകളും ഷോപ്പിങ്ങ് മാളുകളുമെല്ലാമൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന സ്വപ്നഭൂമിയാണ് ദുബായ്. മിറാക്കിൾ ഗാർഡനും ബുർജ് ഖലീഫയും ഡോൾഫിനേറിയവുമെല്ലാം ദുബായിയെ അമ്പരപ്പിക്കുന്ന കാഴ്ചകളാണ്. മരുഭൂമികൾ സമ്മാനിക്കുന്ന സാഹസികയാത്രയും ഒട്ടകസവാരിയുമെല്ലാം സഞ്ചാരികളിൽ നവാനുഭൂതി പകരുന്നു.ദുബായ്ക്ക് പകലിനെക്കാൾ ശോഭ രാത്രയിലാണ്. അത്യാഢംബരത്തിന്റ മായികകാഴ്ചകളിലൂടെ ദുബായ് യാത്ര ആരെയും വിസ്മയിപ്പിക്കും.
ആകാരഭംഗികൊണ്ടും നിർമാണശൈലികൊണ്ടും സഞ്ചാരികളെ അതിശയിപ്പിക്കും . കാഴ്ചയെ കണ്ണഞ്ചിക്കുമ്പോഴും വീണ്ടും വീണ്ടും കണ്ണുകളിൽ പതിയുന്ന ദ്യശ്യയങ്ങളിലെല്ലാം വിസ്മയം കണ്ടുകൊണ്ടിരിക്കുന്നു. സഞ്ചാരികളില്‍ അത്ഭുതങ്ങളില്‍ മഹാത്ഭുതം തീർത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉദ്യാനം ദുബായ് മിറക്കിൾ ഗാർഡൻ. വൈവിധ്യമാർന്ന പുഷ്പങ്ങളിൽ തീർത്ത അലങ്കാരവും മായികകാഴ്ചകളും ആസ്വദിക്കാൻ പറക്കാം ദുബായിലേയ്ക്ക്.
മലയാളികളുടെ സ്വർഗമാണ് ദുബായ്. പണിയെടുക്കാൻ മനസ്സുള്ളവനെ അറിഞ്ഞ് സഹായിക്കുന്ന സ്വപ്നഭൂമി. അറബി നാട്ടിലെ മണ്ണില്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയതാണ് കേരളത്തിന്റെ സമ്പത്തിലൊരു വലിയ പങ്ക്. അതിഥികളായ് കയറിച്ചെല്ലുവന്നവരെ മുഴുവന്‍ സ്വീകരിക്കാൻ സജ്ജമാണ് അത്യാധുനിക സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുള്ള ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ദുബായ് കാഴ്ചകള്‍ അവിടെ നിന്നു തന്നെയാണ് ആരംഭിക്കുന്നത്.
പ്രണയത്തിൽ പുഷ്പങ്ങളുടെ പങ്ക് ചെറുതല്ല പനിനീർപ്പൂവും മുല്ലയും എന്തിന് ചെമ്പരത്തിക്കു പോലും പ്രണയത്തിൽ ഏറെ സ്ഥാനമുണ്ട് ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് ഈ മണൽക്കാട്ടിലാണെന്നത് അവിശ്വസനീയമായ കാര്യമാണ്. ദുബായിലെ മിറാക്കിൾ ഗാർഡൻ കാഴ്ചക്കാർക്ക് ശരിക്കുമൊരു മിറാക്കിളാണ്. 450 ലധികം ചെടികൾ പല വർണ്ണങ്ങളിൽ വ്യത്യസ്ത സുഗന്ധം വിതറി നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്.
സ്വപ്ന നഗരത്തിലെ ആകര്‍ഷകമായ പുഷ്പലോകം ദുബായ് മിറക്കിൾ ഗാർഡനിലേയ്ക്ക് സന്ദര്‍ശകരുടെ നീണ്ട ഒഴുക്കാണ്. ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായ ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത് അപൂര്‍വയിനങ്ങളിലുള്ള പുഷ്പങ്ങളാണ്. വേനലിന്റ കടുത്ത ചൂടിൽ പൂന്തോട്ടത്തിന് വിശ്രമകാലമണ്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവ് ദുബായിൽ പൂക്കളുടെ വസന്തകാലമാണ്.
ലോകത്തിലെ അത്യാകർഷകമായ പൂന്തോട്ടം മാത്രമല്ല ഏറ്റവും ഉയരമേറിയ ബുർജ് ഖലീഫയെന്ന വാസ്തുവിസ്മയവും ദുബായിൽ തന്നെയാണ്. 160 നിലകളുള്ള ഈ കെട്ടിടം 2010 ലാണ് ഉദ്ഘാടനം കഴിഞ്ഞത്. ഹോട്ടലുകളും സ്വകാര്യ വസതികളും ഭക്ഷണശാലയുമെല്ലാം നിറഞ്ഞ ഒരു അത്ഭുതലോകമാണ് ബുർജ് ഖലീഫ. കേരളത്തിന്റെ പച്ചപ്പിൽ നിന്ന് ദുബായിലെത്തുന്നവർക്ക് നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യങ്ങൾ ഒരു കൗതുക കാഴ്ചയാണ്. മണൽക്കാറ്റിന്റെ തീവ്രത മുഷിപ്പിക്കുമെങ്കിലും മരുഭൂമിയിലേക്കുള്ള യാത്രകൾ രസകരമാണ്. ഈ മണൽക്കാടുകൾക്കു നടുവിൽ അൽകുദ്രയെന്ന് പേരുള്ള ഒരു ശുദ്ധജലതടാകമുണ്ട്. ദേശാടന പക്ഷികൾക്ക് ഏറെ പ്രിയമുള്ളൊരിടമാണിത്. നിറയെ ഉരഗങ്ങളും സസ്തനികളും നിറഞ്ഞ ഈ മരുഭൂമിയിൽ നിരവധി സസ്യജാലങ്ങൾ നട്ടുപിടിപ്പിച്ച് മണലിനു നടുവിൽ മനുഷ്യൻ പുതുനാമ്പുകൾ വിരിയിച്ചു കൊണ്ടിരിക്കുന്നു. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വയിനം പക്ഷികളെയും ഇവിടെ കാണാം.
മരുഭൂമികളിലെ രാത്രികളുടെ ദൈർഘ്യം കുറയ്ക്കുന്നതിനായി ബെല്ലി ഡാൻസിന്റെ താളത്തിലൊരു പുത്തനുണർവ്വ് പകരാനും എപ്പോഴും തയ്യാറാണ് ദുബായ്. സാഹസികതയിഷ്ടപ്പെടുന്നവർക്ക് മണലിൽ ബൈക്ക് റേസും ഡ്യൂൺബാഷുമെല്ലാം ഈ മരുഭൂമി കാത്തുവച്ചിട്ടുണ്ട്. ഒട്ടകപ്പുറത്തൊരു സഫാരിയും സഞ്ചാരികളിവിടെ മുടക്കാറില്ല. ഈ പറഞ്ഞതെല്ലാം ആധുനിക ദുബായിലെ കാഴ്ചകളാണെങ്കിൽ ഊദും അത്തറും മണക്കുന്ന പൗരാണിക കാഴ്ചകളും ഈ മണ്ണിലുണ്ട്. ദുബായിലെ കാഴ്ചകൾ ഇവിടെയൊന്നും തീരുന്നതല്ല. അവർണ്ണനീയമാണ്