ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഇനി ലേലം ചെയ്തു വിൽക്കും

പാലക്കാട്∙ അപകടത്തിൽപ്പെട്ട ഇൻഷുറൻസ് ചെയ്യാത്ത വാഹനം ഇനി പെ‍ാലീസ് സ്റ്റേഷനിൽനിന്നുൾപ്പെടെ ഉടമയ്ക്കു വിട്ടു നൽകുന്നതു വിലക്കി. വാഹനങ്ങൾ കേ‍ാടതി മുഖേന ലേലം ചെയ്തു വിൽക്കാൻ വ്യവസ്ഥ ചെയ്തു മേ‍ാട്ടേ‍ാർ വാഹന നിയമ ചട്ടം സർക്കാർ ഭേദഗതി ചെയ്തു.

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ മൂലമുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും നാശനഷ്ടങ്ങളുണ്ടായവർക്കും നഷ്ടപരിഹാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഭേദഗതി മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണു വിലയിരുത്തൽ. ഇൻഷുറൻസ് ഇല്ലാതെ വാഹനം ഒ‍ാടിക്കുന്നവരുടെ എണ്ണം ഇതുവഴി കുറയ്ക്കാനാകും. വാഹനങ്ങളിൽ വലിയെ‍ാരു വിഭാഗത്തിനു തേഡ് പാർട്ടി ഇൻഷുറസ് ഇല്ലെന്നാണു വിവിധ ഏ‍ജൻസികളുടെ പഠന റിപ്പേ‍ാർട്ടുകൾ.

അപകടത്തിൽപ്പെട്ട വാഹന ഉടമ, അല്ലെങ്കിൽ ഡ്രൈവറുടെ അപേക്ഷയിൽ വാഹനം മേ‍ാട്ടേ‍ാർ വാഹന വകുപ്പിന്റെ പരിശേ‍ാധനയ്ക്കുശേഷം ബേ‍ാണ്ടിൽ വിട്ടുകെ‍ാടുക്കുകയാണു നിലവിൽ പെ‍ാലീസ് ചെയ്യുന്നത്. ചില കേസുകളിൽ പിഴ ഈടാക്കും.
ഇൻഷുറൻസ് നിർബന്ധമായി എടുക്കാനും നിർദേശിക്കും. മരണം നടന്ന കേസുകളിൽ വാഹനം കേ‍ാടതി മുഖേന വിട്ടുകെ‍ാടുക്കുന്ന നടപടിയും അടുത്തിടെ ആരംഭിച്ചു.

സംഭവത്തിൽ പിന്നീട് മേ‍ാട്ടേ‍ാർ ആക്സിഡന്റ് ക്ലയിം ട്രൈബ്യൂണൽ(എംഎസിടി) നഷ്ടപരിഹാരം വിധിച്ചാൽ അതു കെ‍ാടുക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരായിരിക്കും ഭൂരിഭാഗം ഡ്രൈവർമാരും ഉടമകളും. അതിനാൽ മിക്കപ്പേ‍ാഴും ഇരകൾക്കു തുക ലഭിക്കാത്ത സാഹചര്യമാണ്. ചട്ടത്തിൽ വരുത്തിയ ഭേദഗതിയനുസരിച്ചു പെ‍ാലീസ് പിടികൂടി ഹാജരാക്കുന്ന വാഹനം കേ‍ാടതി വഴി ലേലം ചെയ്തുകിട്ടുന്ന തുക എംഎസിടിയിൽ നിക്ഷേപിക്കണം. അപകടം സംബന്ധിച്ച കേസ് നടക്കുന്ന കേ‍ാടതി മുഖേന പ്രതികളിൽനിന്നു ബാങ്ക് ഗാരന്റി വാങ്ങാനും വ്യവസ്ഥയുണ്ട്.