പിതാവിന്റെ പരാതി: ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം ∙ സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പിതാവിന്റെ പരാതിയെത്തുടർന്ന് ഡിജിപി ലോക്നാഥ് ബെഹ്റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും.

ഐപിഎസ് ഉദ്യോഗസ്ഥൻ തന്നെ കേസ് അന്വേഷിക്കണമെന്നായിരുന്നു ബാലഭാസ്കറിന്റെ പിതാവിന്റെ ആവശ്യം. അപകടസമയത്തു കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ രണ്ടു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നാണു പൊലീസിന്റെ നിഗമനം. ആറ്റിങ്ങൽ ഡിവൈഎസ്പിയാണ് ഇതുവരെ കേസ് അന്വേഷിച്ചത്.

പൊലീസ് സംഘം കുടുംബത്തിന്റെ മൊഴിയെടുത്തില്ലെന്ന് ബാലഭാസ്കറിന്റെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതേ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെട്ടു. ബാലഭാസ്കര്‍ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഡോക്ടറുമായുള്ള സാമ്പത്തിക ഇടപാടില്‍ കുടുംബത്തിന് സംശയങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടറെയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്തു.