ജെയ്സന്‍ ആന്റണി– ‌കലയുടെ ലോകത്തെ 25 വിജയവർഷങ്ങൾ

സർഗാത്മകതയെ പുതിയ പരീക്ഷണങ്ങളിൽ ലയിപ്പിക്കുന്നവനാണ് കലാസംവിധായകൻ. പുതുമകൾക്കും പൂർണതയ്ക്കും വിലയുള്ള, കഠിനമായ അധ്വാനത്തിലൂടെ മാത്രം പേരെടുക്കാനാവുന്ന മേഖല. അവിടെ വിജയത്തിന്റെ 25 വർഷങ്ങൾ സ്വന്തം പേരിലെഴുതി ചേര്‍ത്ത ഒരാളുണ്ട്, ജെയ്സൻ ആന്റണി. കൂട്ടുകാര്‍ അയാളെ ‘ഹംഗ്രി മാൻ ഓഫ് അഡ്വൈർടൈസിങ്’ എന്നു വിശേഷിപ്പിക്കും. എപ്പോഴും മികച്ചതിനു വേണ്ടി വിശന്നു കൊണ്ടിരിക്കുന്ന മനുഷ്യൻ. കലാലോകത്തെ വ്യത്യസ്തതകളുടെ പ്രതീകം.

യാത്രകളിൽ അതിശയിപ്പിച്ച, വഴിയരികിൽ പലപ്പോഴും നോക്കി നിന്ന, പത്രത്താളുകളിൽ കണ്ണുടക്കിച്ച പല പരസ്യങ്ങൾക്കും പിന്നിൽ ഇദ്ദേഹമാണ്.

കലാമേഖലയിലെ ജെയ്സൻ ആന്റണിയുടെ 25 വർഷങ്ങൾ സഹപ്രവർത്തകരോടൊപ്പം ആഘോഷിച്ചപ്പോൾ

അർപ്പണമനോഭാവവും കഠിനാധ്വാനവുമാണു സമാനതകളില്ലാത്ത വിജയം സ്വന്തമാക്കാൻ ജെയ്സനെ സഹായിച്ചത്. കുട്ടിക്കാലത്ത് തന്നിലുളള കലയുടെ സാന്നിധ്യം അയാൾ തിരിച്ചറിഞ്ഞിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ പോസ്റ്റർ ഡിസൈനിങ്ങിലെ അതികായരായിരുന്ന കൊളോണിയ ഡിസൈൻസിനു വേണ്ടി ജെയ്സൻ വരച്ചു. അതിരുകളില്ലാത്ത കലയുടെ ലോകത്തേക്ക് ആദ്യ ചുവട്. 10–ാം ക്ലാസ് കഴിഞ്ഞ് പൂർണമായും കലയായിരിക്കണം തന്റെ വഴിയെന്നു ജെയ്സൻ തീരുമാനിച്ചു. എന്നാൽ ഒരു യാഥാസ്ഥിതിക മധ്യവർഗ കുടുംബത്തിനു അതു സങ്കല്പിക്കാൻ പോലുമാവില്ലായിരുന്നു. ആ മോഹം നടന്നില്ല, പക്ഷേ തോറ്റു കൊടുക്കാൻ അയാൾ തയാറായിരുന്നില്ല. 

ഫോർട്ട് കൊച്ചിയിലെ ഡിസൈനർമാർക്കു വേണ്ടി ജെയ്സൻ വരച്ചു നൽകാൻ തുടങ്ങി. അവന്റെ കഴിവ് തിരിച്ചറിഞ്ഞ ചിലരുടെ സഹായത്തോടെ കൊച്ചിയിലെ കലാഭവൻ അക്കാദമിയിൽ കെ.ജി.ടി.ഇ ഡ്രോയിങ് ഡിപ്ലോമയും ഗ്രാഫിക്സും പഠിക്കാൻ ചേർന്നു. എന്നാൽ പ്രതികൂല സാഹചര്യങ്ങളാൽ പഠനം പൂർത്തിയാക്കാനായില്ല. പിന്നീട് ഒരു ഡി.ടി.പി കോഴ്സിനു ചേർന്നു. എങ്കിലും മനസ്സിലെ സ്വപ്നങ്ങൾ ഉപേക്ഷിച്ചില്ല. കോഴ്സിനൊപ്പം വര തുടർന്നു.

വർക്കുകളിൽ ആകൃഷ്ടരായി ‘ഹെഡ്‌ലൈൻ’ എന്ന പരസ്യ ഏജൻസി ജെയ്സനു ജോലി നൽകി. ജോലിയോടുള്ള ആത്മാർഥതയും വർക്കുകളിലെ പൂർണതയും അദ്ദേഹത്തെ ഈ മേഖലയിൽ പ്രസിദ്ധനാക്കി. തുടർന്നു പല പ്രമുഖ പരസ്യ ഏജൻസികളുടെയും ഭാഗമായി. പിന്നീട് രതീഷ് മേനോനും സനില്‍ അഗസ്റ്റിനുമൊപ്പം ചേർന്നു കേരളത്തിലെ ആദ്യ ക്രിയേറ്റീവ് ബൊട്ടീക് ‘പോപ് കോൺ ക്രിയേറ്റീവ്സ്’ സ്ഥാപിച്ചു.

മികച്ച കലാസംവിധായകനുള്ള ബിഗ് ബാങ് അവാർഡ് ഉൾപ്പടെ നിരവധി ദേശീയ– രാജ്യാന്തര പുരസ്കാരങ്ങൾ  ജെയ്സനെ തേടിയെത്തി‌. കേരള ടൂറിസം, കര്‍ണാടക ടൂറിസം, റേഡിയോ മാംഗോ തുടങ്ങിയ ബ്രാന്റുകൾക്കൊരുക്കിയ വർക്കുകൾക്ക്  നിരവധി അഭിനന്ദനങ്ങളും അദ്ദേഹത്തിനു നേടികൊടുത്തു. സമാനതകളില്ലാത്ത വിജയത്തിന്റെ 25 വർഷങ്ങൾ തുടരുകയാണ്.