മുംബൈ∙ കേന്ദ്രത്തിൽ ലോക്പാലിന്റെയും സംസ്ഥാനങ്ങളിൽ ലോകായുക്തകളുടെയും നിയമനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും കർഷക ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ഗാന്ധിയൻ അണ്ണാ ഹസാരെ പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാരം ഇന്നുമുതൽ. മുംബൈയിൽ നിന്ന് 215 കിലോമീറ്റർ അകലെ അഹമ്മദ്നഗർ ജില്ലയിലെ തന്റെ ഗ്രാമമായ റാളെഗൺ സിദ്ധിയിലാണു സമരം.
ഒട്ടേറെ അണികൾ ഇവിടെയെത്താൻ തയാറെടുത്തെങ്കിലും അതതു സംസ്ഥാനങ്ങളിൽ സമാന്തര പ്രക്ഷോഭങ്ങൾ നടത്താനാണു ഹസാരെയുടെ ഓഫിസിൽ നിന്നുള്ള നിർദേശം. റഫാലിൽ ചില വെളിപ്പെടുത്തലുകൾ നടത്തുമെന്നും ഹസാരെ അറിയിച്ചിട്ടുണ്ട്.
അതിനിടെ, മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും മന്ത്രിമാരുടെയും ഓഫിസുകൾ ലോകായുക്തയുടെ പരിധിയിൽ ഉൾപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. സമരം പിൻവലിക്കണമെന്ന് അഭ്യർഥിച്ചു കഴിഞ്ഞ ദിവസം മന്ത്രി ഗിരീഷ് മഹാജൻ ഹസാരെയെ സന്ദർശിച്ചതിനു പിന്നാലെയാണിത്.