കൊച്ചി ∙ പിറവം പള്ളിത്തർക്ക കേസ് പരിഗണിക്കുന്നതിൽനിന്നു ഹൈക്കോടതിയിലെ നാലാം ബെഞ്ചും പിൻമാറി. ജസ്റ്റിസുമാരായ കെ.ഹരിലാൽ, ആനി ജോൺ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു കാരണം വ്യക്തമാക്കാതെ പിൻമാറിയത്. ഹർജികൾ മറ്റൊരു ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് സി.കെ.അബ്ദുൽ റഹീം, ജസ്റ്റിസ് ടി.വി.അനിൽകുമാർ എന്നിവരുടെ ബെഞ്ച് കഴിഞ്ഞദിവസം കാരണം വ്യക്തമാക്കാതെ പിന്മാറിയിരുന്നു.
പിറവം സെന്റ് മേരീസ് പള്ളിക്കേസിലെ സുപ്രീംകോടതിയുടെ വിധി നടപ്പാക്കണമെന്ന ഓർത്തഡോക്‌സ് വിഭാഗത്തിന്റെയും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെയും ഹർജികളാണു പരിഗണിക്കുന്നത്. ജസ്റ്റിസ് പി.ആർ.രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ബെഞ്ചിലാണു ഹർജികൾ ആദ്യമെത്തിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനായിരിക്കെ പള്ളിക്കേസിൽ ഹാജരായിട്ടുണ്ടെന്നു കേസിൽ കക്ഷി ചേരാനെത്തിയ ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചതോടെ 2018 ഡിസംബർ 11 ന് ഈ ബെഞ്ച് പിന്മാറി.
തുടർന്നു ഹർജികൾ ജസ്റ്റിസ് വി.ചിദംബരേഷ്, ജസ്റ്റിസ് ആർ.നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ബെഞ്ചിൽ വന്നു. ജസ്റ്റിസ് ചിദംബരേഷ് അഭിഭാഷകനായിരിക്കെ പള്ളിക്കേസിൽ ഹാജരായിട്ടുണ്ടെന്നു കക്ഷികൾ വ്യക്തമാക്കിയതോടെ ഡിസംബർ 21ന് ഇൗ ബെഞ്ചും പിന്മാറി. തുടർന്നാണു ജസ്റ്റിസ് സി.കെ.അബ്ദുൽ റഹീം, ജസ്റ്റിസ് ടി.വി.അനിൽകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ പരിഗണനയ്ക്കു ഹർജികൾ എത്തിയത്.