മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ അട്ടിമറിയുടെ അലയൊലികൾ തീർത്ത് വനിതാ വിഭാഗത്തിൽ സെറീന വില്യംസ് ക്വാർട്ടറിൽ പുറത്ത്. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയാണ് സെറീനയ്ക്ക് കരിയറിലെ ഏറ്റവും ഞെട്ടിക്കുന്ന തോൽവികളിലൊന്ന് സമ്മാനിച്ചത്. സ്കോർ: 6–4, 4–6, 7–5. മൂന്നാം സെറ്റിൽ 5–1ന്റെ ലീഡ് കൈവിട്ടാണ് അവിശ്വസനീയമായി സെറീന മൽസരം കൈവിട്ടത്.
രണ്ടു മണിക്കൂർ 10 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് 23 ഗ്രാൻസ്‌ലാം കിരീടങ്ങളുടെ പകിട്ടിലെത്തിയ സെറീനയെ പ്ലിസ്കോവ കെട്ടുകെട്ടിച്ചത്. ഓസ്ട്രേലിയൻ ഓപ്പണിൽ പ്ലിസ്കോവ ആദ്യമായാണ് സെമിയിൽ കടക്കുന്നത്. എലീന സ്വിറ്റോലിനയെ തോൽപ്പിച്ചെത്തുന്ന യുഎസ് ഓപ്പൺ ജേതാവ് നവോമി ഒസാക്കയാണ് സെമിയിൽ പ്ലിസ്കോവയുടെ എതിരാളി. 6–4, 6–1 എന്ന സ്കോറിനായിരുന്നു ഒസാക്കയുടെ വിജയം.
നേരത്തെ ഒന്നാം സീഡായ സിമോണ ഹാലെപ്പിനെ തോൽപ്പിച്ചാണ് സെറീന ക്വാർട്ടറിൽ കടന്നത്. 6–1, 6–4, 6–4 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം. അതേസമയം, സെർബിയൻ താരം ഗാർബൈൻ മുഗുരുസയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് പ്ലിസ്കോവ ക്വാർട്ടറിൽ കടന്നത്.