പറക്കും തളിക നേരിട്ടു കണ്ടെന്ന് അവകാശപ്പെടുന്ന അധ്യാപകനുമായുള്ള അഭിമുഖത്തിന്റെ അപൂര്‍വ്വ ശബ്ദ സന്ദേശമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഓസ്‌ട്രേലിയയില്‍ 1966 ഏപ്രില്‍ ആറിനാണ് 300 വിദ്യാര്‍ഥികള്‍ പറക്കുംതളികയെ കണ്ട വിവാദ സംഭവം അരങ്ങേറുന്നത്. അന്ന് ഇതേ അവകാശവാദം ഉന്നയിച്ച മുതിര്‍ന്ന വ്യക്തികളിലൊരാളായ കായിക അധ്യാപകന്‍ ആന്‍ഡ്രു ഗ്രീന്‍വുഡുമായുള്ള അഭിമുഖമാണ് പുറത്തുവന്നിരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ വെസ്റ്റ്ഹാള്‍ ഹൈസ്‌കൂളിലായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. 52 വര്‍ഷങ്ങള്‍ക്ക് മുൻപുണ്ടായ പറക്കും തളിക വിവാദത്തില്‍ വളരെ കുറച്ച് വെളിപ്പെടുത്തലുകള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍ ഡോ. ജെയിംസ് ഇ മക്‌ഡൊണാള്‍ഡാണ് അധ്യാപകനുമായി സംസാരിക്കുന്നത്. യുട്യൂബ് ചാനലായ QUFOSR ആണ് ഈ അപൂര്‍വ്വ അഭിമുഖത്തിന്റെ ശബ്ദരൂപം പുറത്തുവിട്ടിരിക്കുന്നത്. ആദ്യമായാണ് ഈ അഭിമുഖത്തിന്റെ ശബ്ദം പുറത്താകുന്നതെന്നാണ് ഇവരുടെ അവകാശവാദം.
എങ്ങനെയാണ് നിങ്ങള്‍ പറക്കുംതളികയെ കണ്ടതെന്ന ചോദ്യത്തിന് മക്‌ഡൊണാള്‍ഡിന്റെ മറുപടി ഇങ്ങനെ 'ക്ലാസില്‍ നില്‍ക്കുമ്പോള്‍ ഒരു പെണ്‍കുട്ടി പുറത്ത് പറക്കുംതളികയെന്ന് ഓടി വന്ന് പറയുകയായിരുന്നു. സ്വാഭാവികമായ കൗതുകം കൊണ്ടാണ് പുറത്തിറങ്ങി നോക്കിയത്. അപ്പോള്‍ മുന്നൂറോളം വിദ്യാര്‍ഥികളും ചില അധ്യാപകരും ഈ പറക്കുംതളികയെ കാണാന്‍ ആകാശത്തേക്ക് നോക്കി നില്‍ക്കുന്നുണ്ടായിരുന്നു'
'മറ്റുള്ളവര്‍ നോക്കിയ സ്ഥലത്തേക്ക് നോക്കിയപ്പോള്‍ വ്യത്യസ്ഥമായ ഒരു വസ്തുവിനെ ഞാനും ആകാശത്ത് കണ്ടു. ചാരനിറമായതിനാല്‍ നീല ആകാശത്ത് അതിനെ വ്യക്തമായി കാണുക എളുപ്പമല്ലായിരുന്നു. ഒരു വലിയ നടുഭാഗം കുഴിഞ്ഞ പ്ലേറ്റിന്റെ രൂപമായിരുന്നു അതിന്' ഗ്രീന്‍വുഡ് പറയുന്നു.
പരിചയമില്ലാത്തതും വിചിത്രവുമായ രീതിയിലായിരുന്നു അതിന്റെ സഞ്ചാരം. കണ്ടുപരിചയമുള്ള വിമാനങ്ങള്‍ പോലെയേ അല്ല അവ സഞ്ചരിച്ചിരുന്നത്. ഒരു സ്ഥലത്തുനിന്നും പൊടുന്നനെ കാണാതാവുകയും മറ്റൊരു സ്ഥലത്ത് പ്രത്യക്ഷപ്പെടുകയുമാണ് ചെയ്തിരുന്നത്. ചിലപ്പോള്‍ അതിവേഗത്തിലും മറ്റു ചിലപ്പോള്‍ പതുക്കെയുമായിരുന്നു സഞ്ചാരം.
ഇത് നോക്കി നില്‍ക്കുന്നതിനിടെയാണ് മറ്റൊര ചെറിയ വിമാനം ആകാശത്ത് പ്രത്യക്ഷപ്പെട്ടതെന്ന് ഗ്രീന്‍വുഡ് പറയുന്നു. ഈ പറക്കുംതളികയ്ക്ക് ചുറ്റും വട്ടമിട്ട് പറക്കുകയായിരുന്നു ചെറുവിമാനം. അപ്പോഴും പറക്കുംതളിക ആകാശത്തിന്റെ പലഭാഗത്തും പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു. വിമാനവുമായി ഒളിച്ചുകളിക്കുന്നതു പോലെയാണ് തോന്നിയത്. വൈകാതെ കൂടുതല്‍ ചെറുവിമാനങ്ങള്‍ ആകാശത്ത് കണ്ടു. അഞ്ച് വിമാനങ്ങള്‍ ഇത്തരത്തില്‍ പറക്കുംതളികയ്ക്ക് സമീപമെത്തി. ഏകദേശം 25 മിനിറ്റ് നീണ്ട പ്രകടനങ്ങള്‍ക്കൊടുവില്‍ പൊടുന്നനെ പറക്കുംതളിക അപ്രത്യക്ഷമാവുകയും ചെയ്തുവെന്നാണ് ഗ്രീന്‍വുഡ് അഭിമുഖത്തില്‍ അവകാശപ്പെടുന്നത്.
പ്രാദേശിക പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ഈ പറക്കുംതളികയുടെ വരവിനെ പിറ്റേന്ന് വാര്‍ത്തയായി നല്‍കിയത്. The Dandenong Journal എന്ന പത്രം ആദ്യത്തെരണ്ട് പേജുകളും ഈ സംഭവത്തിനായാണ് നീക്കിവെച്ചത്. ദ എജ് പത്രത്തിലും ഇതുസംബന്ധിച്ച് വാര്‍ത്തയുണ്ടായിരുന്നു. തിരിച്ചറിയാത്ത വസ്തു കാലാവസ്ഥാ നിരീക്ഷണ ബലൂണാകാനും സാധ്യതയുണ്ടെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഒരേസമയം പറക്കുംതളികയെ കണ്ടുവെന്ന് അവകാശപ്പെടുന്ന സംഭവമാണ് 1966ലേത്.
ചില പത്രങ്ങള്‍ കാര്‍ട്ടൂണുകളിലൂടെ പറക്കുതളിക സംഭവത്തെ കളിയാക്കുകയും ചെയ്തു. അതേസമയം വെസ്റ്റ്ഹാള്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഈ പറക്കുംതളിക സംഭവത്തെ തള്ളിക്കളയുകയാണ് ചെയ്തത്. ഇതേക്കുറിച്ചും അഭിമുഖത്തില്‍ പരാമര്‍ശമുണ്ട്. 'അദ്ദേഹം പുസ്തകങ്ങളിലെ അറിവുകളെ മാത്രം അടിസ്ഥാനമാക്കി സ്‌കൂള്‍ നടത്തുന്നയാളാണ്. ഇത്തരം പറക്കുംതളികകളെക്കുറിച്ച് ഒരു പുസ്തകത്തിലും നിര്‍ദേശമില്ല. അതുകൊണ്ടായിരിക്കാം പ്രധാനാധ്യാപകന്‍ ആ സംഭവത്തെ തള്ളിക്കളഞ്ഞത്' എന്നാണ് ഗ്രീന്‍വുഡ് പറയുന്നത്.
ഈ വിവാദ സംഭവത്തിന് ശേഷം റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സ് അധികൃതര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ അനുമതി ചോദിച്ചിരുന്നു. അതും പ്രധാനാധ്യാപകന്‍ തള്ളുകയാണുണ്ടായത്. അന്നത്തെ വിവാദസംഭവത്തിന് പിന്നില്‍ അന്യഗ്രഹജീവികളും പറക്കുംതളികയുമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അതേസമയം സര്‍ക്കാരിന്റെ തന്നെ ചില രഹസ്യ പദ്ധതിയാകാം പിന്നിലെന്ന് കരുതുന്നവരും കുറവല്ല.