വയറ്റിലെ മുഴ അത്ര കാര്യമാക്കിയില്ല, പിന്നീട് സംഭവിച്ചത്; കൃഷ്ണം നായകൻ പറയുന്നു

akshay
SHARE

ജീവിതത്തോട് സാദൃശ്യമുള്ള സിനിമകളും പുസ്തകങ്ങളും അമ്പരപ്പിച്ചിട്ടുണ്ട്. ഇതിലെവിടെയോ ഞാനുണ്ടല്ലോ എന്ന് അവർ അവരോടു തന്നെ പറഞ്ഞിട്ടുണ്ട്, എന്നാൽ മറ്റാരുടെയും ജീവിതവുമായി സാമ്യമില്ലാത്ത ഒരു കഥ, പത്തൊൻപത് വയസ്സുള്ള ഒരു പയ്യൻ ജീവിതം കൊണ്ട് അനുഭവിച്ചും, കണ്ടും തീർത്ത കഥ സിനിമയായി പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. 

കൃഷ്ണം എന്നാണു ചിത്രത്തിന്റെ പേര്. സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, യഥാർത്ഥജീവിതത്തിലെ ആ പത്തൊൻപതുകാരൻ തന്നെയാണ് സിനിമയിലെയും നായകൻ. അതേ, ജീവിതത്തിലെ വേഷങ്ങൾ ആടിയതു പാതിയിൽ അഴിച്ചു വച്ച് സിനിമയിലേയ്ക്ക് അക്ഷയ് വേഷം കെട്ടിയാടുന്നു. "ഇതെന്റെ ജീവിതമാണ്" എന്ന് അക്ഷയ് ഉറക്കെ വിളിച്ചു പറയുന്നു. ഒരുപാട് പ്രത്യേകതകളുണ്ട് കൃഷ്ണം എന്ന ചിത്രത്തിന്. നായകനായ അക്ഷയ് കൃഷ്ണൻ സംസാരിക്കുന്നു.

ഇതെന്റെ ജീവിതം, എന്റെ സിനിമ

ഇതെന്റെ അനുഭവങ്ങൾ തന്നെയാണ്, പക്ഷെ ഈ സിനിമയിൽ നായകൻ എന്ന ഒരു പ്രയോഗമില്ല, നായകൻ ഈ സിനിമയിലെ വൈകാരികമായ മുഹൂർത്തങ്ങളാണ്. അതി തീവ്രമായ വൈകാരിക രംഗങ്ങളാണ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ജീവിതം സിനിമയാക്കുമ്പോഴുള്ള റിസ്ക്കുകൾ ഒക്കെയും ആ ചിത്രത്തിലുണ്ട്. പക്ഷെ അതിനെ എങ്ങനെ കണ്ടെടുക്കുന്നു എന്നതിലാണ് കാര്യം. നമ്മുടെ ജീവിതത്തിൽ എല്ലാവർക്കും പല തരത്തിലുള്ള അനുഭവങ്ങളുണ്ടാകാം, സന്തോഷം, ദുഃഖം തുടങ്ങി എല്ലാം, അതിന്റെ ഒക്കെ അങ്ങേയറ്റത്തെ നിന്നാണ് കൃഷ്ണം പ്രേക്ഷകരോട് സംസാരിക്കുന്നത്. പതിനെട്ടു വയസായ ഒരു പയ്യൻ, അവൻ വളരെ നോർമലായിരുന്നു, അവന്റെ ജീവിതം സാധാരണ പോലെയായിരുന്നു, അതിലേക്കാണ് അപ്രതീക്ഷിതമായി കുറേ അനുഭവങ്ങൾ കയറി വരുന്നത്. അതാണ് ഈ സിനിമ. വൈകാരികത വച്ചു കൊണ്ട് തന്നെയാണ് നമ്മൾ പ്രേക്ഷകരെ പ്രതീക്ഷിക്കുന്നത് . സിനിമ എന്നാൽ ഏതെങ്കിലും ഒരു വസ്തു പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഉണ്ടാവണം, നമ്മൾ ഇതിലെ ഹൃദയത്തിൽ തട്ടിയുള്ള നിമിഷങ്ങൾ വച്ചാണ് അത് ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്നത്. 

akshay-1

ഇടവേള കഴിഞ്ഞും അതിനു മുൻപും

സിനിമയുടെ ഇടവേളക്ക് മുൻപ് എന്താണോ സിനിമ പറഞ്ഞത് അതിന്റെ നേരെ വിപരീതമായ ഒരു അനുഭവമാണ് ഇടവേളയ്ക്കു ശേഷം. അതുവരെ ക്യാംപസ് കഥയായി മുന്നോട്ടു പോകുന്ന , ക്യാംപസിലെ എല്ലാ വിധമായ അനുഭവങ്ങളെയും കാണിക്കുന്ന ഒരു ചിത്രം ഇടവേളയ്ക്കു ശേഷം മറ്റൊരു ചിത്രമായി തീർന്നത് പോലെ തോന്നും. പക്ഷെ ഇത് അനുഭവമാണ്, ജീവിതമാണ്. 

എല്ലാത്തിനും തുടക്കം ആ നൃത്തം

ഞാൻ അന്ന് പ്ലസ് ടുവിന് പഠിക്കുകയാണ്. ഏകദേശം രണ്ടു വർഷം മുൻപ്. ആ പ്രായത്തിലുള്ള ഏതൊരു യുവാവിനെയും പോലെ വളരെയധികം എനർജിയുള്ള പ്രായം, അവസ്ഥ. സ്‌കൂൾ ക്യാംപസിൽ ആളാവാനും പെൺകുട്ടികളുടെ മുൻപിൽ പേര് കിട്ടാനും എന്തും ചെയ്യുന്ന മാനസിക അവസ്ഥ. അന്നേ ഡാൻസ് വലിയ ഇഷ്ടമായിരുന്നു. സ്‌കൂളിൽ നൃത്ത പരിപാടികൾ ചെയ്യും. എല്ലാ തവണത്തേയും പോലെ ആ വർഷവും കൂട്ടുകാരുടെ കൂടെ ഒരു നൃത്തം വർഷാവസാന പരിപാടിയ്ക്ക് പദ്ധതിയിട്ടിരുന്നു. 

അതിന്റെ പ്രാക്ടീസിങ് സമയത്താണ് ചെറിയ വയറു വേദന തുടങ്ങുന്നത്. ഒരു ചെറിയ വേദന, ഞാനത് അത്ര കാര്യമാക്കിയില്ല. പിന്നീട് വേദനയും വയറ്റിലെ മുഴയുടെ വലിപ്പവും ഒരുപോലെ കൂടി വന്നു. പക്ഷെ എനിക്കാരോടും പറയാൻ തോന്നിയില്ല, വീട്ടിൽ പറഞ്ഞാൽ ഡാൻസ് പ്രാക്ടീസ് അതോടെ അവസാനിക്കും, ക്യാംപസിലെ എന്റെ പേര് പോയിക്കിട്ടും, മാത്രമല്ല വിശ്വസിച്ചു കൂടെ നിൽക്കുന്ന സുഹൃത്തുക്കളെ ചതിച്ചതു പോലെയാകും. അതും വച്ച് കൊണ്ട് പ്രാക്ടീസ് ചെയ്തു. ഒടുവിൽ ആനുവൽ ഡേയ്ക്ക് വേദിയിൽ പതിനഞ്ചു മിനിറ്റോളം ഡാൻസ് കളിച്ചു, അതോടെ ഞാൻ നിലത്തു വീണു. വീട്ടിൽ എത്തിയപ്പോഴും ഡാൻസ് കളിച്ചതിന്റെ ക്ഷീണമായിരിക്കും എന്നാണ് ആദ്യം എല്ലാവരും വിചാരിച്ചത്. 

പക്ഷെ ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ അമ്മ മുന്നിലിരുന്നു കരയുന്നു . ഷർട്ടില്ലാതെ എന്നെ കാണാൻ അത്ര ബുദ്ധിമുട്ടായിരുന്നു. മുഴയുടെ വലിപ്പം അത്രത്തോളം വലുതായിരിക്കുന്നു. അപ്പോഴാണ് ഈ പ്രശ്നം അവരറിഞ്ഞത്. അച്ഛൻ പെട്ടെന്ന് തന്നെ എന്നെയും കൂട്ടി ആശുപത്രിയിലേയ്ക്ക് പോയി. ആദ്യം അവർ പരിശോധിച്ച് പറഞ്ഞത് ഹെർണിയ ആണെന്നായിരുന്നു, അതിനു ഓപ്പറേഷനും നടത്തി, പക്ഷെ സംഭവം അതിലും കോംപ്ലിക്കേറ്റഡ് ആയിരുന്നു. അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു അനുഭവമായിരുന്നു ഡോക്ടർമാർക്കും. പ്രശ്നങ്ങൾ വരാൻ കിടക്കുന്നതേയുണ്ടായിരുന്നുള്ളൂ, ഹെർണിയ ഒരു തുടക്കം മാത്രമായിരുന്നു. ആ സസ്പെൻസ് സിനിമയിൽ.

ഞാൻ തന്നെ നായകൻ!

ആ പ്രായത്തിലുള്ള ഏതൊരു യുവാവിനെയും പോലെ സിനിമ ഇഷ്ടമായിരുന്നു. അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ പ്രായത്തിലുള്ള നല്ലൊരു ശതമാനം ചെറുപ്പക്കാർക്കും അത് ആരോടും പറയാത്ത ഒരു മോമാണ്. സന്ദർഭം കിട്ടിയാൽ പ്രയോഗിക്കാൻ താല്പര്യമുള്ള മോഹം. എന്റെ മോഹം കൂടുന്നതിന് മുൻപ് ജീവിതം മറ്റൊരു തരത്തിലേക്ക് വീണു. 

akshay-3

ആശുപത്രി, വീട്, അസുഖങ്ങൾ, ഓപ്പറേഷനുകൾ, അച്ഛൻ, അമ്മ മറ്റൊന്നും ചിന്തിക്കാൻ ആവില്ലാരുന്നു. അതിൽ നിന്നൊക്കെ പുറത്തു കടന്ന ശേഷം അച്ഛൻ ഒരു സിനിമ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞു. അതിന്റെ ചർച്ചയ്ക്കു വേണ്ടി സംവിധായകൻ ദിനേശ് ബാബു വരുന്നുണ്ട്, എന്നൊക്കെ പറഞ്ഞു. അവരുടെ ചർച്ച കേൾക്കാൻ വേണ്ടി ചെന്നിരുന്നതാണ്, പക്ഷെ പറഞ്ഞു വന്നപ്പോൾ എന്റെ കഥ, എന്റെ കഥ എന്ന് പറഞ്ഞൂടാ, എന്റെ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ, ഈ സിനിമ എന്റെ അച്ഛൻ എനിക്ക് തന്ന ഒരു സമ്മാനമാണ്. അപ്പോഴൊന്നും ആരുടേയും മനസ്സിൽ നായകനായി ഞാനില്ല, എന്റെ മനസ്സിലുമില്ല. ചർച്ചയ്ക്കിരിക്കുമ്പോഴാണ് സംവിധായകൻ എന്നോട് പ്രധാന വേഷത്തിൽ ഞാൻ തന്നെ അഭിനയിച്ചാൽ പോരെ എന്ന് ചോദിക്കുന്നത്. എന്റെ ജീവിതം ഞാൻ തന്നെ അഭിനയിക്കുക, സംഭവം രസകരമായി തോന്നി. ഒരു കൈ നോക്കാൻ തന്നെ തീരുമാനിച്ചു. 

ആ സസ്പെൻസ് പറയില്ല!

എന്റെ ജീവിതത്തിലെ വലിയൊരു രഹസ്യമാണ് ഈ സിനിമ. ഒരുപക്ഷെ ഞാൻ ആശുപത്രിയിൽ കിടന്ന പല സമയങ്ങളിലും എന്റെ കുടുംബത്തിലും ജീവിതത്തിലും നടന്ന പലതും ഞാനറിഞ്ഞിട്ടില്ല. ആ അനുഭവങ്ങളാണ് ഈ സിനിമയുടെ ജീവൻ. പല രംഗങ്ങളും ഷൂട്ട്‌ ചെയ്യുന്ന സമയത്തും ഞാൻ പോയില്ല, എനിക്കത് സിനിമയായി തന്നെ കണ്ടാൽ മതി. അച്ഛനും അമ്മയും നേരിട്ട അനുഭവങ്ങൾ അവർ അങ്ങേയറ്റം മനോഹരമാക്കി എനിക്കായി കരുതി വയ്ക്കും എന്നുറപ്പുണ്ട്. മറ്റൊന്ന് ഡോക്ടർമാർ വരെ പോയിന്റ് സീറോ വൺ ചാൻസ് ജീവിക്കാൻ പറഞ്ഞ ഒരു വ്യക്തി ജീവിതത്തിലേയ്ക്ക് മടങ്ങി വന്ന അനുഭവമാണ്. എനിക്ക് തീർച്ചയായും പല പ്രശ്നങ്ങളുമുണ്ടായിരുന്നു, ആരോടും പറയാനാവില്ല, ഡോക്ടർമാരോട് മാത്രം പറഞ്ഞു. ഞാൻ ജീവിച്ചിരിക്കുമെന്നു അവർ ആരും കരുതിയിട്ടില്ല. ഏതു നിമിഷവും മരിച്ചു പോകാവുന്ന ഒരാൾ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത് , അതിന്റെ പല നിമിഷങ്ങളും ഈ സിനിമയിലുണ്ട്. എങ്കിലും എനിക്ക് പോലും അറിയാത്ത ഒരു സസ്പെൻസ് ആണ് ഈ സിനിമ യഥാർത്ഥത്തിൽ.

മഴവില്ലിന് ശേഷം ദിനേശ് 

എക്‌സീരിയൻസ് ഉള്ള ആരെക്കൊണ്ടെങ്കിലും മതി ഈ സിനിമ എടുക്കാൻ എന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നു, പലരെയും സമീപിച്ചു, അങ്ങനെയാണ് ദിനേശ് ബാബു വന്നെത്തുന്നത്. മഴവില്ല് എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം മറ്റു ഭാഷകളിൽ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്, അച്ഛന് ഈ സിനിമയിലൂടെ പറയാൻ ഉദ്ദേശിച്ച ആ സസ്പെൻസ് എലമെന്റ് ദിനേശ് ബാബുവിന് മാത്രമേ വൺ ലൈനായി പറയാനായുള്ളൂ. അങ്ങനെയാണ് കൃഷ്ണം ചെയ്യാനായി അദ്ദേഹമെത്തുന്നത്. നിർമ്മാണം അച്ഛൻ തന്നെയാണ്. 

കൃഷ്ണം കരയിപ്പിക്കും!

അച്ഛൻ പി.എൻ ബൽറാം, ബിസിനസുകാരനാണ്, അമ്മ മിനി ബൽറാം. രണ്ടു ചേട്ടന്മാർ കൂടി ഉണ്ട് എനിക്ക്. ഏട്ടന്മാർ രണ്ടു പേരും പുറത്തായിരുന്ന സമയത്താണ് എനിക്ക് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാവുന്നത്. ഞാനും അമ്മയും അച്ഛനുമാണ് വീട്ടിൽ, അതുകൊണ്ട് അവരുമായി ഞാൻ നല്ല കൂട്ടായിരുന്നു. അമ്മ ഇപ്പോൾ സന്തോഷത്തിലാണ്, കാരണം ഞാനിപ്പോൾ ഹാപ്പിയാണ് അതുകൊണ്ട്. പക്ഷെ അമ്മെ സിനിമ കാണിക്കാൻ ചിലപ്പോഴെ കൊണ്ട് പോകൂ, അമ്മ ആ സീനുകൾ വീണ്ടും കാണുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് ഊഹിക്കാൻ പോലുമാകുന്നില്ല. എന്തായാലും അമ്മയുടെ ഒപ്പം ഞാനിരിക്കില്ല, ചിലപ്പോൾ ആ നിമിഷത്തെ എങ്ങനെ അതിജീവിക്കുമെന്ന് എനിക്കറിയില്ല. ഇതൊരു കുടുംബ ചിത്രമാണ്, അതുകൊണ്ടു തന്നെ കുടുംബപ്രേക്ഷകരോടാണ് പറയാനായുള്ളതും. കൃഷ്ണം ഒരു കോമഡി പടമല്ല, ഹീറോ സംഭവമായുള്ള സിനിമയുമല്ല, ഇത് നിങ്ങളെ കരയിപ്പിക്കും, കാരണം ചില ജീവിതങ്ങൾ അങ്ങനെയാണ്, സത്യങ്ങൾ സ്വീകരിക്കാതെ പറ്റില്ലല്ലോ.

കഥാപാത്രങ്ങളായി അവർ തന്നെ വേണം!

ഈ കഥ സിനിമയാക്കണം എന്ന് വിചാരിച്ചപ്പോഴേ അച്ഛന്റെ മനസ്സിൽ സായികുമാർ സാർ ആയിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് വരുന്ന പല ഭാവങ്ങളൊക്കെ, എത്ര അനായാസമാണ് അദ്ദേഹത്തിന്റെ അഭിനയം. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ ആൾ ഒക്കെ ആയിരുന്നു. സായ് കുമാർ സാറാണ് അച്ഛനായി അഭിനയിക്കുന്നത്. അമ്മ ശാന്തികൃഷ്ണ മാം ആണ്. സിനിമയുടെ ആദ്യ പകുതിയിൽ ബ്രൈറ്റ് ആയി ഇരിക്കുന്ന ഒരു സ്ത്രീ രണ്ടാം പകുതിയിൽ സങ്കടക്കടലാകുന്നു. എന്റെ അമ്മയും അതുപോലെ ആണ്, സുന്ദരി, അമ്മയുടെ ഓരോ അവസ്ഥയിലെ മുഖവും എനിക്കറിയാം. ശാന്തികൃഷ്ണ മാമിനു പലപ്പോഴും എന്റെ അമ്മയുടെ ഛായ ഉണ്ടായിരുന്നു.

സിനിമ ഉടൻ റിലീസ്

അടുത്ത മാസമാണ് കൃഷ്ണം റിലീസ് ചെയുന്നത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. പാട്ട് പുറത്തിറങ്ങി. സന്ധ്യ ഹരിപ്രസാദിന്റെ വരികൾക്ക് ഹരിപ്രസാദാണ് സംഗീതം. രൺജി പണിക്കർ സാറാണ് സിനിമയിൽ ഡോക്ടർ ആയി അഭിനയിക്കുന്നത്. പ്രതീക്ഷയോടെയാണ് ഞങ്ങളെല്ലാം ഇരിക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു സിനിമ എന്ന് പ്രിവ്യു കണ്ടവർ പറഞ്ഞു. ഒരുപക്ഷെ ജീവിതത്തിൽ ഒരാൾ അനുഭവിച്ച കാര്യങ്ങൾ ആ ആൾ തന്നെ സിനിമയിലും അഭിനയിക്കുക, അങ്ങനെയും ആദ്യമായാകും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA