4 വർഷം മുമ്പുള്ള പരിഹാസം; ഇമ്രാന് മറുപടിയുമായി ഐശ്വര്യ റായി

കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ ഇമ്രാന്‍ ഹാഷ്മി തന്നെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് ജീവിതത്തില്‍ ഏറ്റവും വെളിപ്പുളവാക്കിയ കമന്റെന്ന് നടി ഐശ്വര്യ റായ്. ടെലിവിഷൻ ചാനലിന് ഈ അടുത്ത് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ, ഇമ്രാന്‍ ഹാഷ്മിയുടെ ആ പഴയ അഭിപ്രായം ഓര്‍ത്തെടുത്തത്. കോഫി വിത്ത് കരണ്‍ എന്ന ഷോയുടെ 4-ാം സീസണില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു ഐശ്വര്യയ്ക്ക് നേരെയുള്ള ഇമ്രാന്‍ ഹാഷ്മിയുടെ പരാമര്‍ശം.

ഐശ്വര്യ ‘പ്ലാസ്റ്റിക് ആണ്’ എന്ന് അദ്ദേഹം പറഞ്ഞത് വിവാദമായി മാറിയിരുന്നു. എന്നാല്‍ പിന്നീട് പരാമര്‍ശത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. അങ്ങനെ വിളിച്ചത് ഒരു നേരമ്പോക്കിനു വേണ്ടിയാണെന്നും പരിപാടിയില്‍ രസകരമായ ഉത്തരം നല്‍കുന്നവര്‍ക്കു വേണ്ടിയുള്ള സമ്മാനം കരസ്ഥമാക്കാന്‍ വേണ്ടിയാണെന്നുമായിരുന്നു ഇമ്രാന്റെ വിശദീകരണം. ഇതിന് ശേഷം 2017ല്‍ ‘ബാദ്ഷാഹു’ എന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയാവാന്‍ ഐശ്വര്യ റായിക്ക് ക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ ഐശ്വര്യ അന്ന് പിന്മാറി.

നാല് വര്‍ഷത്തിനിപ്പുറം ഐശ്വര്യ അത് മറന്നിട്ടില്ല എന്നതാണ് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്നതത്. റാപിഡ് ഫയര്‍ റൗണ്ടില്‍ ‘ജീവിതത്തില്‍ നിങ്ങളെ കുറിച്ച് കേട്ട ഏറ്റവും വെറുപ്പുളവാക്കുന്ന കമന്റ് എന്തായിരുന്നു’ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഫെയ്ക്ക് എന്നും പ്ലാസ്റ്റിക് എന്നും കേട്ടതാണ് ഏറ്റവും മോശം കമന്റെന്നായിരുന്നു ഐശ്വര്യയുടെ മറുപടി.