ന്യൂഡൽഹി ∙ ഓൺലൈൻ ബാങ്ക് ഇടപാടുകളിലൂടെ പണം അയയ്ക്കാനുള്ള ശ്രമം ഫലവത്തായില്ലെങ്കിൽ, തുക ഉടൻ ഇടപാടുകാരന്റെ അക്കൗണ്ടിൽ വരവുവയ്ക്കാൻ ഉത്തരവ് നൽകണമെന്നാവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി തളളി.
ഈ ആവശ്യം ഉന്നയിച്ച് റിസർവ് ബാങ്കിനെ സമീപിക്കണമെന്നും അവർ 3 മാസത്തിനകം നടപടി എടുക്കാത്ത പക്ഷം ഹർജി വീണ്ടും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി നടത്തുന്ന ഇടപാടിൽ അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാൻ ഏറെക്കാലം എടുക്കുന്നതു ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ജി.എസ്. മണി കോടതിയിലെത്തിയത്.