പിന്നിലേക്കു നടക്കുന്നതിന്റെ സുഖം

tharangam-16-01-19
SHARE

തെക്കുനിന്നു നോക്കുമ്പോൾ തിരുവനന്തപുരം – അങ്കമാലിയായും വടക്കുനിന്നു നോക്കുമ്പോൾ അങ്കമാലി – തിരുവനന്തപുരമായും നീണ്ടുനിവർന്നു കിടക്കുകയാണ് നമ്മുടെ എം.സി. റോഡ്. ഒന്നാം നമ്പർ സംസ്ഥാന പാതയായ ഈ പെരുവഴി നന്നാക്കിയെടുക്കാൻ സർക്കാർ ശ്രമം തുടങ്ങിയിട്ട് നാളേറെയായി. 

വീതി കൂട്ടിയും വളവുകൾ മിനുക്കിയുമുള്ള പുതുക്കൽ ഘട്ടം ഘട്ടമായപ്പോൾ ഏറെ വൈകി‍. ഇതിൽ മൂവാറ്റുപുഴ – ചെങ്ങന്നൂർ ഭാഗം പരിഷ്കാരം പൂർത്തിയാക്കി ആളും വണ്ടിയും ഓടാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. ഈ ഭാഗത്തിന്റെ നടുമുറി എന്നു വേണമെങ്കിൽ പറയാവുന്ന ഏറ്റുമാനൂരിനു സമീപം പട്ടിത്താനം എന്ന സ്ഥലത്ത് ഇപ്പോഴിതാ ഒരദ്ഭുതം സംഭവിക്കാൻ പോകുന്നു. 

അദ്ഭുതം എന്തെന്നാൽ – എന്തൊരു കാലമാടാ എന്നു ചോദിച്ചുപോകുന്ന തരത്തിൽ കാലം പെട്ടെന്നു പിന്നോട്ടോടുന്നു; ഘടികാരങ്ങൾ പിന്നോട്ടു കറങ്ങുന്നു. ഈ റോഡിൽ മാസങ്ങളായി ഓടി ക്ഷീണിച്ച വാഹനങ്ങൾ കാലത്തിലൂടെ റിവേഴ്സിൽ ഓടുന്നു. കാൽനടയായും വാഹനനടയായും സഞ്ചരിച്ച മനുഷ്യർ തിരിഞ്ഞു നടക്കുന്നു. ആ നടപ്പിൽ അവർക്ക് ഒരു വയസ്സു കുറയുന്നു. ഇങ്ങനെ കാലവും കാലംതൊട്ട കഥാപാത്രങ്ങളും പിന്നോട്ടോടുന്നത് ഒരു ഉദ്ഘാടനത്തിനുവേണ്ടിയാകുന്നു. 

പുതിയ റോഡുകളും പാലങ്ങളുമൊക്കെയല്ലാതെ ഒരു വർഷമായി ആളും വണ്ടിയും കാലവും ഓടിയ റോഡ് ആരും ഉദ്ഘാടനം ചെയ്യാറില്ല. അതുകൊണ്ടാണ് എം.സി. റോഡിന്റെ മൂവാറ്റുപുഴ – ചെങ്ങന്നൂർ മുറിയിലൂടെ കാലം പിറകോട്ടു പോകുന്നത്. ഈ റോഡ് കഷണത്തിന്റെ ഉദ്ഘാടനം ബഹു മുഖ്യമന്ത്രി പട്ടിത്താനത്ത് നിർവഹിക്കേണ്ടിയിരുന്നത് ഇന്നലെയാണ്. മരാമത്തു മന്ത്രി ജി.സുധാകരനാണ് അധ്യക്ഷത വഹിക്കേണ്ടിയിരുന്നത്. ഇന്നലെത്തന്നെ പ്രധാനമന്ത്രി കേരളത്തിൽ വന്നതുകൊണ്ട് ഉദ്ഘാടനം മാറിപ്പോയി. 

എന്നാലും, ആ സംഭവം ഉടനുണ്ടാവും. ഒരുവർഷം പിന്നോട്ടുപോയ കാലത്തോടു നീതി പുലർത്താൻ അവർ കഴിഞ്ഞ വർഷത്തെ ശബ്ദത്തിൽ പ്രസംഗിക്കുമെന്നാണ് അപ്പുക്കുട്ടൻ കരുതുന്നത്. പണി പൂർത്തിയായിക്കഴിഞ്ഞ് ഇക്കഴിഞ്ഞ ഒരു വർഷക്കാലം ആ റോഡിലുണ്ടായ സഞ്ചാരമെല്ലാം അപഥസഞ്ചാരമായി സർക്കാർ പ്രഖ്യാപിക്കും.  എം.സി. റോഡ് മാർഗത്തിൽ കൂടുതൽ പിന്നോട്ടു നടന്നാൽ 1956–ലെ കേരളപ്പിറവിയും 1947–ലെ സ്വാതന്ത്ര്യലബ്ധിയും ഉദ്ഘാടനം ചെയ്യാൻ നമുക്കു ഭാഗ്യമുണ്ടാവും. അതിൽപരം സന്തോഷം മറ്റെന്തുണ്ട്?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA