ന്യൂഡൽഹി ∙ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ വിവേകിനെതിരെ ആക്രമണം കടുപ്പിക്കാൻ കോൺഗ്രസ് നീക്കം. റഫാൽ യുദ്ധവിമാന ഇടപാടിൽ ഡോവൽ അനധികൃതമായി ഇടപെട്ടുവെന്നും അതിലൂടെയുണ്ടാക്കിയ അവിഹിത സ്വത്ത് വിവേകിലൂടെ വിദേശത്തു നിക്ഷേപിച്ചുവെന്നും കോൺഗ്രസ് ആരോപിച്ചു.
പ്രധാനമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഡോവലിന്റെ മകനുമായി ബന്ധപ്പെട്ട ക്രമക്കേട് മോദിയുടെ അറിവോടെയാണെന്ന ആക്ഷേപമാണു കോൺഗ്രസ് ഉന്നയിക്കുന്നത്. 2016 ലെ നോട്ട് നിരോധനത്തിനു തൊട്ടു പിന്നാലെ ബ്രിട്ടിഷ് അധീനതയിലുള്ള കെയ്മൻ ദ്വീപിൽ അനധികൃത അക്കൗണ്ട് തുറന്ന വിവേക്, അതിലൂടെ ഇന്ത്യൻ ബാങ്കുകളിലേക്ക് 8300 കോടി രൂപ നിക്ഷേപിച്ചുവെന്നാണു കോൺഗ്രസ് ആരോപണം.