ന്യൂഡൽഹി∙ പ്രധാനമന്ത്രി സ്ഥാനാർഥിയാണ് താനെന്നു ബംഗാളിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണു ബ്രിഗേഡ് റാലിയിലൂടെ മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയതെന്ന് സിപിഎമ്മിന്റെ വിലയിരുത്തൽ. റാലിക്കു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചുവെന്നതുകൊണ്ട് ബംഗാളിൽ കോൺഗ്രസും ഇടതു പാർട്ടികളുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാവില്ല എന്ന് സിപിഎം കരുതുന്നില്ല.
മോദി വിരുദ്ധ മുന്നണിയുടെ നേതൃത്വം ഏറ്റെടുക്കാനാണു മമത ശ്രമിക്കുന്നതെങ്കിൽ അതു വിലപ്പോവില്ലെന്നാണു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നൽകുന്ന സൂചന. ഏറ്റവും കൂടുതൽ സീറ്റ് ലഭിക്കുന്ന പാർട്ടിയാവും മുന്നണിയെ നയിക്കുക. ജനതാ സർക്കാരിന്റെ കാലം മുതലിങ്ങോട്ടു മുന്നണികളെല്ലാം രൂപീകരിച്ചത് തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു എന്ന വാദവും യച്ചൂരി ഉയർത്തുന്നു.
ബംഗാളിൽ ധാരണ വേണമോയെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്നാണ് യച്ചൂരിയുടെ നിലപാട്. റാലിയുടെ ദിവസവും പിസിസി അധ്യക്ഷൻ സൊമൻ മിത്ര തൃണമൂൽ ഭരണത്തെ വിമർശിച്ചത് ഇടതുമായി ധാരണയ്ക്കാണു കോൺഗ്രസിനു താൽപര്യമെന്നതിന്റെ തെളിവായി സിപിഎം സൂചിപ്പിക്കുന്നു.