തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധിയിൽ സുപ്രീം കോടതിക്കു തെറ്റുപറ്റിയെന്ന നിലപാട് പരസ്യമാക്കി കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി. കഴിഞ്ഞ ദിവസം കെപിസിസി ജനറൽ ബോഡി യോഗത്തിൽ മാധ്യമങ്ങളെ ഒഴിവാക്കി നടത്തിയ വിമർശനം ഇന്നലെ യൂത്ത് കോൺഗ്രസ് നേതൃസംഗമ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവർത്തിച്ചു.
വിവിധ സംസ്ഥാനങ്ങൾ പിന്തുടരുന്നത് വ്യത്യസ്ത ആചാരങ്ങളാണ്. വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യം. ഇൗ വൈവിധ്യം സംരക്ഷിക്കുന്നതു കൊണ്ടാണ് സോവിയറ്റ് യൂണിയൻ തകർന്നിട്ടും ഇന്ത്യ തകരാത്തത്. ഇൗ വ്യത്യസ്തതകളെല്ലാം കൂടി ഒരു കൽപന വഴി ഒന്നാക്കാൻ തീരുമാനിച്ചാൽ നടക്കില്ല. ശബരിമല വിഷയം കുറച്ചുകൂടി പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ നാൽപതോളം സുപ്രീംകോടതി വിധികൾ നടപ്പാക്കാതിരിക്കുമ്പോഴാണു ശബരിമല വിധി നടപ്പാക്കാൻ മാത്രം പിണറായി വിജയൻ തിടുക്കം കാട്ടിയതെന്ന് ആന്റണി പറഞ്ഞു. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചതു ബിജെപിക്കാണു വെടിമരുന്ന് നൽകിയത്. ശബരിമല പ്രശ്നത്തിന്റെ പേരിൽ കോൺഗ്രസിന് ഒരു നഷ്ടവും സംഭവിക്കില്ല. ഇൗ വികാരങ്ങളെല്ലാം താൽക്കാലികമാണ്. ചോര എപ്പോഴും തിളയ്ക്കില്ല. തിരഞ്ഞെടുപ്പു വരുമ്പോൾ ജനം ശാന്തമായി ചിന്തിച്ചു കോൺഗ്രസിനൊപ്പം നിൽക്കും– ആന്റണി പറഞ്ഞു.