തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി 27–ലെ തൃശൂർ റാലിക്കുശേഷം ഒരുതവണ കൂടി ഉടൻ കേരളത്തിലെത്തും. കൊല്ലത്തു ചൊവ്വാഴ്ച എൻഡിഎ റാലിയിൽ പങ്കെടുത്തു നടത്തിയ മറയില്ലാത്ത രാഷ്ട്രീയപ്രസംഗം വിവാദങ്ങൾക്കു കൂടി വഴിവച്ച പശ്ചാത്തലത്തിൽ മോദിയുടെ രണ്ടു റാലികളും കൂടുതൽ രാഷ്ട്രീയ ശ്രദ്ധയിലേക്കു വരും. മൂന്നാംറാലിയുടെ തീയതിയും സ്ഥലവും നിശ്ചയിച്ചിട്ടില്ല. ഫെബ്രുവരി പകുതിയോടെയാകാനാണു സാധ്യത. പത്തനംതിട്ടയും തിരുവനന്തപുരവുമാണു പരിഗണനയിൽ. നേരത്തേ, ആദ്യറാലി പത്തനംതിട്ടയിലാണു പ്രഖ്യാപിച്ചിരുന്നത്. പിന്നീട് വേദി കൊല്ലത്തേക്കു മാറ്റുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്നോടിയായി രാജ്യത്ത് 100 റാലികളിലാണു പ്രധാനമന്ത്രി പ്രസംഗിക്കുക. അതിന്റെ ഭാഗമായാണു കേരളത്തിൽ മൂന്നെണ്ണം. 27നു തൃശൂരിൽ യുവമോർച്ചയുടെ സംസ്ഥാനറാലിയിലാണു പ്രധാനമന്ത്രിയുടെ സാന്നിധ്യം. അതേദിവസം തന്നെ കൊച്ചിയിൽ മൂന്ന് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും.
ഈ മാസം തന്നെ ബിജെപി അധ്യക്ഷൻ അമിത് ഷായും കേരളത്തിലെത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ മോദിയുടെ രണ്ടു വരവുകൾക്കിടയിൽ ഷായുടെ കൂടി സന്ദർശനത്തിനുള്ള മുന്നൊരുക്കങ്ങൾക്ക് സംസ്ഥാനനേതൃത്വം അസൗകര്യം അറിയിച്ചതിനാൽ മാറ്റിവച്ചു. കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ അദ്ദേഹത്തിന്റെ വരവ് നീളാനാണു സാധ്യത.