ഇടതുപക്ഷത്തിന് വിശ്വാസികളുടെ പിന്തുണയുമുണ്ടെന്നു കോടിയേരി

Kodiyeri-Balakrishnan
SHARE

കൊല്ലം ∙ വിശ്വാസ സമൂഹത്തിന്റെ പിന്തുണ നേടിക്കൊണ്ടാണു കേരളത്തിൽ എല്ലാക്കാലത്തും ഇടതുപക്ഷം അധികാരത്തിൽ വന്നിട്ടുള്ളതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇഎംഎസ് ഭരിച്ചകാലം മുതൽ വിശ്വാസിക്കും അവരുടെ വിശ്വാസത്തിനും ഒരു പോറലും ഏറ്റിട്ടില്ല. പശ്ചിബംഗാളിൽ 34 വർഷവും ത്രിപുരയിൽ 35 വർഷവും ഭരിച്ചപ്പോഴും വിശ്വാസത്തിനു പോറൽ ഏൽപ്പിക്കുന്ന ഒരു പ്രവർത്തനവും കമ്യൂണിസ്റ്റുകാരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

കേരളത്തിലെ ജനങ്ങളിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. വിശ്വാസികളിൽ മഹാഭൂരിപക്ഷവും കമ്യൂണിസ്റ്റുകാരും. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും പേരു പറഞ്ഞ് ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താമെന്നു കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിൽ പിറകിൽ നിന്ന കേരളം വികസനക്കുതിപ്പിലാണ്. ശബരിമലയിൽ പോകുന്നവർക്കായി പുതിയ വിമാനത്താവളം ഉണ്ടാക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാധാകൃഷ്‌ണൻ, കെ.എൻ.ബാലഗോപാൽ, എസ്.സുദേവൻ, കെ.സോമപ്രസാദ് എംപി, എം.വി.ബാലകൃഷ്‌ണൻ, സി.കെ.ഹരീന്ദ്രൻ, സൂസൻ കോടി എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

യുവതികളുടെ പട്ടിക: വിവാദം അപ്രസക്തമെന്ന് കോടിയേരി

കൊല്ലം ∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സർക്കാർ സുപ്രീം കോടതിയിൽ നൽകിയ പട്ടികയിലെ പിശകു സംബന്ധിച്ച വിവാദം അപ്രസക്തമെന്നു കോടിയേരി ബാലകൃഷ്ണൻ. ഓൺലൈൻ റജിസ്ട്രേഷന്റെ അടിസ്ഥാനത്തിലാണു പട്ടിക തയാറാക്കിയത്. ആലപ്പാട്ട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനത്തിനു സർക്കാർ നിയോഗിക്കുന്ന കമ്മിറ്റിയുമായി സഹകരിക്കുകയാണു സമരക്കാർ ചെയ്യേണ്ടത്. റിപ്പോർട്ട് ലഭിച്ച ശേഷം മറ്റു കാര്യങ്ങൾ ആലോചിക്കാം. കരിമണൽ ഖനനം നിർത്തിവയ്ക്കണമെന്നു പറഞ്ഞ വിഎസ്.അച്യുതാനന്ദൻ കാര്യങ്ങൾ മനസ്സിലാക്കിയാൽ പ്രശ്നം തീരും. ബിജെപിയുമായി ആർഎസ്പി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് എൻ.കെ.പ്രേമചന്ദ്രന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്നു കോടിയേരി ആരോപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA