‘ഹിന്ദു സ്ത്രീയും മുസ്‌ലിം പുരുഷനും തമ്മിലുള്ള വിവാഹം ക്രമരഹിതം, പക്ഷേ കുട്ടിക്ക് നിയമാവകാശങ്ങളുണ്ട്’

ന്യൂഡൽഹി ∙ ഹിന്ദു സ്ത്രീയും മുസ്‌ലിം പുരുഷനും തമ്മിലുള്ള വിവാഹം ക്രമരഹിതമാണെങ്കിലും ജനിക്കുന്ന കുഞ്ഞിന് നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. തിരുവനന്തപുരം സ്വദേശികളായ മുഹമ്മദ് ഇല്യാസിന്റെയും വള്ളിയമ്മയുടെയും മകൻ ഷംസുദ്ദീന്റെ സ്വത്തവകാശം സംബന്ധിച്ച ഹർജിയിലാണു ജഡ്ജിമാരായ എൻ.വി. രമണ, മോഹൻ എം. ശാന്തനഗൗഡർ എന്നിവരുടെ ബെഞ്ചിന്റെ വിധി.

മുസ്‌ലിം പുരുഷനും വിഗ്രഹാരാധനയിൽ വിശ്വസിക്കുന്ന ഹിന്ദു സ്ത്രീയും തമ്മിലുള്ള വിവാഹം ക്രമരഹിതമാണ്. സ്ത്രീക്ക് ജീവനാംശം കിട്ടുമെങ്കിലും ഭർത്താവിന്റെ സ്വത്തിൽ അവകാശമുണ്ടായിരിക്കില്ലെന്നതാണ് ഇത്തരം വിവാഹത്തിന്റെ നിയമപരമായ ഫലം. എന്നാൽ ഈ വിവാഹത്തിൽ ജനിക്കുന്ന കുഞ്ഞിന്, സാധുതയുള്ള വിവാഹത്തിലേതെന്നപോലെ നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ട്, പിതാവിന്റെ സ്വത്തിലുൾപ്പെടെ. മറിച്ച്, സാധുതയില്ലാത്ത വിവാഹത്തിൽ കക്ഷികൾക്കു തമ്മിൽ സിവിൽ അവകാശങ്ങളും ബാധ്യതകളുമില്ല. അതുകൊണ്ടുതന്നെ, ജനിക്കുന്ന കുഞ്ഞിന് നിയമപരമായ അവകാശങ്ങളുമില്ല. ‌മു‌സ്‌ലിം നിയമപ്രകാരം വിവാഹം സിവിൽ കരാറാണ്. മൂന്നു തരം വിവാഹങ്ങളുണ്ട് – സാധുതയുള്ളത്, ക്രമരഹിതമായിട്ടുള്ളത്, നിലവിലില്ലാത്തത്.

ഇസ്‌ലാമിക നിയമതത്വങ്ങളെയാണ് ഹൈക്കോടതി ആശ്രയിച്ചത്. നിലനിൽക്കാത്ത വിവാഹം അതിനാൽതന്നെ നിയമവിരുദ്ധമാണ്. അസാധുവായ വിവാഹം നിയമവിരുദ്ധമാകണമെന്നില്ല. വിവാഹത്തെ അസാധുവെന്നു കരുതുന്നത് നിയമവിരുദ്ധമായതിനാലല്ല, സാക്ഷികളില്ലെന്നതുപോലെയുള്ള കാരണങ്ങളാലാണ്. ഇല്യാസിന്റെ ബന്ധുക്കൾ വാദിച്ചത് വിവാഹസമയത്ത് വള്ളിയമ്മ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നില്ലെന്നും അതിനാൽ നിയമപരമായ ഭാര്യയല്ലെന്നുമാണ്. അക്കാരണത്താൽ കുട്ടിക്ക് പിതാവിന്റെ സ്വത്തിൽ  അവകാശമില്ലെന്നും. വള്ളിയമ്മ, ഇല്യാസിന്റെ ഭാര്യയാണെന്നതിൽ ആർക്കും തർക്കമില്ലെന്നും ജനന റജിസ്റ്റർ രേഖകളിൽ ഷംസുദ്ദീനെ അവരുടെ മകനെന്നു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.