കോഴിക്കോട്∙ ജില്ലയിലെ ബ്രാഞ്ചുവഴി 300 കോടിയുടെ തട്ടിപ്പുനടത്തിയ ഹീര ഗോൾഡ് എക്സിം റിസീവർ കോടികളുടെ രാജ്യാന്തരവിനിമയം നടത്തിയത് ബാങ്കുകളുടെ അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ. ഹീര ഗ്രൂപ്പ് മേധാവി നൗഹീറ ഷെയ്ഖിനെത്തിയ ലക്ഷങ്ങളുടെ കുഴല്‍പ്പണം പൊലീസ് പിടിച്ചിട്ടു പോലും തുടരന്വേഷണം ഉണ്ടാകാത്തതും സ്ഥാപനത്തിന്റെ തട്ടിപ്പിന് ആക്കം കൂട്ടി.
ഹീര ഗ്രൂപ്പ് മേധാവിയും സിഇഒയുമായ നൗഹീറ ഷെയ്ഖ് കുവൈത്തില്‍നിന്നു മാത്രം പതിനായിരം കോടിയുടെ നിക്ഷേപം സ്വീകരിച്ചുവെന്നാണു കണക്ക്. ഘാനയും സൗദിഅറേബ്യയും അടക്കമുളള രാജ്യങ്ങളില്‍ നിന്നും ഹീര ഗ്രൂപ്പിലേക്കു പണം ഒഴുകിയെത്തി. കേരളത്തില്‍ നിന്ന് 300 കോടിയില്‍ അധികം രൂപ നൗഹീറ കൈക്കലാക്കിയിട്ടുണ്ട്. ഈ പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ സഹോദര സ്ഥാപനങ്ങളുണ്ടാക്കി ഇന്ത്യയില്‍നിന്നു വിദേശത്തേക്കും പണമൊഴുക്കി.
എന്നാല്‍ ഇത്രയധികം രൂപയുടെ വിദേശ വിനമയം നടത്താന്‍ ഹീര ഗ്രൂപ്പിനു റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ടായിരുന്നില്ല. ഷെയര്‍മാര്‍ക്കറ്റ് സ്ഥാപനത്തിന്റെ ലൈസന്‍സ് പോലുമില്ലാതെയാണു നൗഹീറ ഷെയ്ഖ് കോടികളുടെ വിനിമയം നടത്തിയത്. രാജ്യത്തും വിദേശത്തുമായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ പേരിലായിരുന്നു പണപ്പിരിവെല്ലാം.
എന്നാല്‍ ഈ വ്യാപാരസ്ഥാപനങ്ങളിലൊന്നും പേരിനുപോലും കച്ചവടം നടന്നില്ല. പണം പിരിക്കാനുളള ഉപാധികളായിരുന്നു നൗഹീറയ്ക്കു പ്രധാന പട്ടണങ്ങള്‍ തോറുമുളള വ്യാപാരസ്ഥാപനങ്ങള്‍. 2014ല്‍ ഹൈദരാബാദില്‍നിന്ന് പൊലീസ് പിടിച്ച 85 ലക്ഷം രൂപ നൗഹീറ ഷെയ്ഖിനുളളതാണെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ഹവാലക്കടത്തുമായി ബന്ധപ്പെട്ടും കാര്യമായ തുടരന്വേഷണങ്ങള്‍ നടന്നില്ല.