തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ‘ഓപ്പറേഷൻ തണ്ടർ’ വിജിലൻസ് പരിശോധന ഇന്നും തുടരും. പരിശോധനയുടെ അടിസ്ഥാനത്തിൽ അഞ്ച് സിഐമാർക്കെതിരെ നടപടിയെടുക്കാൻ ശുപാര്‍ശയുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറോട് ഇതു സംബന്ധിച്ചു റിപ്പോർട്ട് തേടി.
റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങൾ അറിയിക്കണമെന്നാണു നിർദേശം. കോഴ വാങ്ങുന്നതിനായി പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ തീർപ്പാക്കാതിരിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. സ്റ്റേഷനുകളിൽ പരാതികൾ കെട്ടിക്കിടക്കുന്നു. സ്റ്റേഷനുകൾ ഭരിക്കുന്നത് ബാർ, ക്വാറി, മണൽ മാഫിയകളാണെന്നും വിജിലൻസ് പരിശോധനയില്‍ ബോധ്യപ്പെട്ടു.
ചൊവ്വാഴ്ച തുടങ്ങിയ പരിശോധനകളിൽ വൻ ക്രമക്കേടുകളാണ് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽനിന്ന് കണ്ടെത്തിയത്. അടിമാലി പൊലീസ് സ്റ്റേഷനിൽ സ്വർണാഭരണങ്ങളും കണ്ടെത്തി. പ്രളയത്തിൽ ഒഴുകിയെത്തിയ ആഭരണങ്ങളാണ് ഇതെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ബേക്കൽ, കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനുകളില്‍നിന്നും സ്വർണം പിടിച്ചെടുത്തിരുന്നു. കരുനാഗപ്പള്ളിയില്‍ 80,000 രൂപയുടെയും പയ്യോളിയില്‍ 57,000 രൂപയുടെയും കോഴിക്കോട് ടൗണില്‍ 3000 രൂപയുടെ ക്രമക്കേടും സ്ഥിരീകരിച്ചു. കണ്ണൂരിലെ കുളവല്ലൂര്‍, മലപ്പൂറത്തെ അരീക്കോട്, കാസര്‍കോട് ബേക്കല്‍ എന്നിവിടങ്ങളിലാണ് കേസുകളില്ലാതെ വാഹനങ്ങള്‍ പിടിച്ചിട്ടിരിക്കുന്നത്.