കൊച്ചി∙ ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3,050 രൂപയായി. പവന് 24,400 രൂപയായി. ഇതുവരെയുണ്ടായ നിരക്കുകളിൽ റെക്കോര്‍ഡ് വിലയാണിത്. ഗ്രാമിന് 3,030 രൂപയാണ് ഇതിനു മുൻപു വന്ന ഏറ്റവും ഉയർന്ന നിരക്ക്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ് വില കൂടാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ കൂടി 1304 ഡോളറായി.
പുതുവർഷം പിറന്നതു മുതൽ സ്വർണവില കുതിക്കുകയാണ്. 2018 ഡിസംബർ 31 ന് ഒരു പവന്റെ വില 23,440 രൂപയായിരുന്നു (ഗ്രാമിന് 2930 രൂപ). എന്നാൽ 15 ദിവസത്തിനുള്ളിൽ വില പവന് 24,000 കടന്നു. 15 ദിവസംകൊണ്ട് 680 രൂപയുടെ വർധന. അതേസമയം ഡിസംബർ ആദ്യം 22,520 രൂപയായിരുന്നു സ്വർണവില. ഒന്നരമാസം കൊണ്ട് വർധന 1,600 രൂപ. വിവാഹ സീസണായതിനാൽ കച്ചവടക്കാരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും ആവശ്യമേറിയതും വില കൂടാൻ കാരണമായി.
സ്വർണത്തിന് ഏറ്റവും ഉയർന്ന വിലയുണ്ടായിരുന്ന 2012ന്റെ അവസാന മാസങ്ങളിൽ 1,885 ഡോളറായിരുന്നു രാജ്യാന്തര വിപണിയിലെ വില. അന്നു ഡോളറിന് എതിരെ രൂപയുടെ മൂല്യം 55 നിലവാരത്തിലുമായിരുന്നു. രാജ്യാന്തര വിപണിയിലെ വിലയേക്കാൾ രൂപയുടെ മൂല്യവും ആഭ്യന്തര ഡിമാൻഡുമാണു രാജ്യത്തെ സ്വർണവിലയെ ഇപ്പോൾ സ്വാധീനിക്കുന്നത്. ഓഹരി വിപണികളിലെ ചലനങ്ങളും അസംസ്കൃത എണ്ണവിലയും അടക്കമുള്ള രാജ്യാന്തര ഘടകങ്ങളും സ്വർണവിലയെ കാര്യമായി ബാധിക്കുന്നില്ല. ഡോളറിന്റെ മൂല്യം ശക്തിപ്രാപിക്കുമ്പോഴും രാജ്യത്തു വില ഉയരുന്നതിന്റെ കാരണമിതാണ്.